64-മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: ചൂടിനെയും വെയിലിനെയും അതിജീവിച്ച് ഹയർ സെക്കന്ററി കോൽക്കളിക്ക് മുന്നിൽ ജനക്കടൽ

കോഴിക്കോട് : 64-മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ ഹയർ സെക്കന്ററി വിഭാഗം കൊൽക്കളി വേദി ഇന്ന് അതുല്യമായ ജനസാന്നിധ്യത്തിന് സാക്ഷിയായി. ഉച്ചയോടെ കനത്ത ചൂടും വെയിലും ഉണ്ടായിരുന്നിട്ടും കോൽക്കളി ആസ്വാദകർക്ക് അത് ഒരു പ്രശ്നം ആയില്ല.മത്സരാർഥികളുടെ പ്രകടനം കാണാൻ വേദിയിലേക്ക് ഒഴുകിയെത്തിയ ജനങ്ങൾ വേദിയുടെ ചുറ്റും നിറഞ്ഞു നിന്നു. കൊൽക്കളി അരങ്ങേറുമ്പോൾ ചുവടിനൊപ്പം താളംകൊണ്ട് നിറഞ്ഞ് വേദി മുഴുവൻ ആവേശം പകരുകയായിരുന്നു. മത്സരാർഥികളുടെ കൃത്യമായ താളം ,ചുവടുകൾ എല്ലാം കാണികളിൽ കൈയടിയും ആവേശവും ഉണ്ടാക്കി.
വേദിയിൽ തണൽ കുറവായതിനാൽ കാണികൾ കൈയിൽ കിട്ടിയ പുസ്തകങ്ങളും മറ്റും ഉപയോഗിച്ച് വെയിൽ മറിച്ചുനിന്നു കോൽക്കളി ആസ്വദിച്ചത് ഈ കലയോടുള്ള താല്പര്യം ഒന്നുകൊണ്ട് മാത്രമാണ്. രക്ഷിതാക്കളും അധ്യാപകരും മാത്രമല്ല, പൊതുജനങ്ങളും വലിയ തോതിൽ എത്തിയത് ഈ കലാരൂപത്തോടുള്ള ജനപ്രീതിയുടെ തെളിവായിരുന്നു.
തിരക്കിനെ നിയന്ത്രിക്കാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, എൻഎസ്എസ് പ്രവർത്തകരും വേദി ക്രമീകരണ സംഘവും മുഴുവൻ സമയവും സജീവ സാന്നിധ്യമായിരുന്നു. ഏകദേശം 11 മണിയോടെ ആരംഭിച്ച കോൽക്കളിയിൽ 18 ഓളം ടീമുകൾ മത്സരിക്കുന്നുണ്ട്.





