
സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ പഞ്ചാബിന് ജയം. കേരളത്തോട് തോറ്റതോടെ സെമി ഫൈനൽ യോഗ്യത അവസാനിച്ച പഞ്ചാബ് മേഘാലയയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത് ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമായി ആറ് പോയിൻറോടെ പഞ്ചാബ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
നാല് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി നാല് പോയിൻറോടെ മേഘാലയയാണ് ഗ്രൂപ്പിൽ നാലാമത്. എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാനാണ് ഗ്രൂപ്പിൽ അഞ്ചാമത്. നേരത്തെ തന്നെ ഗ്രൂപ്പ് എയിൽ നിന്ന് കേരളവും പശ്ചിമ ബംഗാളും സെമി ഫൈനൽ യോഗ്യത ഉറപ്പിച്ചിരുന്നു.
മലയാളി ഗോൾകീപ്പർ ആൻറണി മോസസിനെ ആദ്യ ഇലവനിൽ ഉൽപ്പെടുത്തിയാണ് പഞ്ചാബ് അവസാന മത്സരത്തിന് ഇറങ്ങിയത്. പഞ്ചാബിൻറെ ആക്രമണത്തോട് കൂടിയാണ് മത്സരം ആരംഭിച്ചത്. ഏഴാം മിനുട്ടിൽ മേഘാലയക്ക് ആദ്യ അവസരം ലഭിച്ചു. വലതു വിങ്ങിൽ നിന്ന് ഉയർന്നു വന്ന ക്രോസ് ബോക്‌സിൽ നിലയുറപ്പിച്ചിരുന്നു മേഘാലയൻ താരം ഹെഡറിലൂടെ ഗോളാക്കി മാറ്റാൻ ശ്രമിച്ചെങ്കിലും പഞ്ചാബിൻറെ മലയാളി ഗോൾകീപ്പർ തട്ടിഅകറ്റി. തുടർന്നും മേഘാലയ അറ്റാക്കിങിന് ശ്രമിച്ചെങ്കിലും പഞ്ചാബിന്റെ കരുത്തുറ്റ പ്രതിരോധത്തെ മറികടക്കാൻ സാധിച്ചില്ല.





