
കോഴിക്കോട് ഫ്രഷ് കട്ട് സംഘർഷത്തിൽ ഗൂഢാലോചന എന്നാവർത്തിച്ച് ഉടമ സുജീഷ് കൊളത്തോടി. സമരസമിതി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതം. കോടതി ഉത്തരവ് പ്രകാരം സുതാര്യമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സമര സമിതി സ്ഥാപിച്ച സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പുറത്ത് വിടാൻ തയ്യാറാകണമെന്നും സുജീഷ് കൊളത്തോടി ട്വന്റി ഫോറിനോട് പറഞ്ഞു.ഉപയോഗ്യശൂന്യമായ വാഹനങ്ങളെന്ന് പറയുന്നത് എന്തർത്ഥത്തിലാണെന്നും തനിക്ക് പിന്നിൽ ആരുമില്ലെന്നും ഉടമ സുജീഷ് കൊളത്തോടി പറഞ്ഞു. സ്ഥാപനത്തിന് നിയമ പരമായ പിന്തുണ എല്ലായിടത്ത് നിന്നുമുണ്ട്. സംഘർഷത്തിൽ വാഹനങ്ങൾ തീയിട്ടത് മൂലമാണ് വലിയ ദുർഗന്ധമുണ്ടായത്. സ്വാതന്ത്രമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. നൂതന സാങ്കേതിക വിദ്യ ആരെങ്കിലും നിർദേശിച്ചാൽ കേൾക്കാൻ തയ്യാറെന്നും സുജീഷ് പറഞ്ഞു.സ്ഥാപനം മാറ്റുന്നതിനെക്കുറിച്ച് തങ്ങൾക്ക് ആലോചനയില്ലെന്നും ആക്രമണം ആസൂത്രിതമായി നടന്നതാണെന്നും സുജീഷ് പറഞ്ഞു. അതേസമയം സംഘർഷത്തിൽ ജില്ലാ കളക്ടർ വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. സമരസമിതി അംഗങ്ങളെ യോഗത്തിൽ ക്ഷണിച്ചിട്ടില്ലെങ്കിലും പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രദേശം കേന്ദ്രീകരിച്ച് നടത്തുന്ന പോലീസിന്റെ വ്യാപക റെയ്ഡിൽ പ്രതിഷേധിച്ച് താമരശ്ശേരി ടൗണിലെ കടകൾ ഉച്ചവരെ പ്രവർത്തിക്കില്ല.





