
കൊയിലാണ്ടി : നഗരസഭ നിർമിച്ച പുതിയ ഷോപ്പിങ് കോംപ്ലക്‌സ് 21-ന് വൈകീട്ട് മൂന്നുമണിക്ക് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. പഴയ ബസ് സ്റ്റാൻഡ് കെട്ടിടം നിലനിന്ന സ്ഥലത്താണ് ഷോപ്പിങ് കോംപ്ലക്‌സ് നിർമിച്ചത്. 21 കോടി രൂപ മതിപ്പുചെലവിൽ ആറ്ുനിലകളിലായി 60,000 ചതുരശ്രയടി വിസ്തൃതിയിലാണ് കെട്ടിടം നിർമിച്ചത്. അടിത്തട്ടിൽ 10,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ 80 കാറും 200 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഗ്രൗണ്ട്ഫ്ളോറിൽ 20 കടമുറികൾ, ഒന്നാംനിലയിൽ 21 മുറികൾ എന്നിവയ്ക്കൊപ്പം രണ്ട്, മൂന്ന്, നാല് നിലകളിലായി ഓരോ നിലയിലും 10,000 സ്ക്വയർ ഫീറ്റ് വീതം വിസ്തൃതിയിൽ ഷോപ്പിങ് മാൾ, ടെക്സ്െറ്റെൽസ് ഷോറൂമുകൾ, സൂപ്പർമാർക്കറ്റുകൾ, ഫുഡ്കോർട്ട്, ഓഫീസ് മുറികൾ, ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങൾക്കുള്ള സൗകര്യം, റൂഫ് ടോപ്പ് കഫ്റ്റീരിയ, നാലാംനിലയിൽ 4000 സ്ക്വയർ ഫീറ്റിൽ മൾട്ടിപ്ലക്‌സ് തിയേറ്റർ സൗകര്യങ്ങൾ എന്നിവയെല്ലാമുണ്ട്. കേരള അർബൻ ആൻഡ് റൂറൽ ഡിവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ വായ്പയും നഗരസഭയുടെ തനത് ഫണ്ടും സമന്വയിപ്പിച്ചാണ് ഈ കെട്ടിടത്തിന്റെ നിർമാണച്ചെലവ് കണ്ടെത്തിയത്.





