
കോട്ടയം: കോട്ടയം കിടങ്ങൂരില്‍ കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. കിടങ്ങൂര്‍ സൗത്ത് സ്വദേശി രമണി (70)യെയാണ് ഭര്‍ത്താവ് സോമൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. അര്‍ധരാത്രിയാണ് സംഭവം. സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം യുവതിയെ ബലാത്സംഗം ചെയ്ത ശേഷം വിദേശത്തേക്കു കടന്ന കേസിലെ പ്രതി പിടിയിൽ. കൂടരഞ്ഞി മരഞ്ചാട്ടി സ്വദേശി പ്ലാത്തിപ്ലാക്കൽ വീട്ടിൽ നിസാറിനെ (45)യാണ് നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. ഈസ്റ്റ് ഹില്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.
യുവതിയെ ഫോണിൽ ശല്യപ്പെടുത്തിയിരുന്ന പ്രതി 2019 സെപ്റ്റംബറിൽ ഈസ്റ്റ് ഹില്ലിലെ വീട്ടില്‍ അതിക്രമിച്ചു കടക്കുകയായിരുന്നു. യുവതിയെ കട്ടിലിലേക്ക് തള്ളിയിട്ട് ഫോട്ടോ എടുത്ത ശേഷം അത് മോർഫ് ചെയ്ത് പലർക്കും അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് കേസ്. പ്രതിക്കൊപ്പം യുവതി പോയില്ലെങ്കിൽ കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
യുവതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത് അറിഞ്ഞ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ നടക്കാവ് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി. ഇതോടെ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയും നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.





