തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19-കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19 കാരന്‍ പിടിയില്‍. ശ്രീകാര്യം സ്വദേശി ആല്‍ഫിന്‍ ജെ സെല്‍വന്‍ ആണ് പിടിയിലായത്. കാര്യവട്ടം കോളേജിലെ രണ്ടാംവര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയാണ്.
സോഷ്യല്‍ മീഡിയ വഴിയായിരുന്നു പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടത്. തുടര്‍ന്ന് വീട്ടില്‍ എത്തിച്ചായിരുന്നു പീഡനം. പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണ്. സംഭവം അറിഞ്ഞ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് മണ്ണന്തല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ എസ്‌ഐടി ആശുപത്രിയില്‍ വെച്ച് പിടികൂടുകയുമായിരുന്നു.മറ്റൊരു സംഭവത്തിൽ സ്വകാര്യബസില്‍ യാത്ര ചെയ്ത 13കാരനെ അടുത്തിരുത്തി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. കിഴിശ്ശേരി ചെങ്ങിണീരി കളത്തിങ്കല്‍ അലി അസ്‌കര്‍ പുത്തലന്‍ (49) എന്നയാളെയാണ് കൊണ്ടോട്ടി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്.20ന് വൈകിട്ട് കിഴിശ്ശേരിയില്‍ നിന്ന് ബസ് കയറിയ കുട്ടിയെയാണ് പ്രതി അടുത്തു വിളിച്ചിരുത്തി ഉപദ്രവിച്ചത്. കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കൾ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയായിരുന്നു. ചൈൽഡ് ലൈൻ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
പ്രതി ആരാണെന്ന് കുട്ടിക്ക് അറിയാത്തതും ബസില്‍ സിസി ടിവി ക്യാമറ ഇല്ലാഞ്ഞതും അന്വേഷണം ദുഷ്‌കരമാക്കി. കിഴിശ്ശേരി മുതല്‍ മഞ്ചേരി വരെയുള്ള ബസ് സ്റ്റോപ്പുകളിലെ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വയനാട് മേപ്പാടിക്കടുത്തുള്ള പുതിയ ജോലിസ്ഥലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ 2020ല്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ വിചാരണ നേരിടുകയാണ്. ഇയാളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.





