കോഴിക്കോട് വടകരയിൽ മാലിന്യ പ്ലാൻ്റിൽ മാലിന്യം കുമിഞ്ഞ് കൂടിയത് ചിത്രീകരിക്കാനെത്തിയ യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: വടകര ഏറാമല പഞ്ചായത്തിൽ മാലിന്യ പ്ലാൻ്റിൽ കുമിഞ്ഞ് കൂടിയ മാലിന്യം കാരണം ദുർഗന്ധം വഹിക്കുവെന്ന നാട്ടുകാരുടെ പ്രശ്‌നം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവർത്തകയേയും സുഹൃത്തിനെയും അക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഹരിതകർമ്മസേനയുടെ വാഹനത്തിന്റെ ഡ്രൈവർ പട്ടർപറമ്പത്ത് ജിനീഷാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെയാണ് സംഭവം. മാലിന്യ പ്ലാന്റിൽ മാലിന്യം കുമിഞ്ഞ് കൂടി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ഇവ പുഴയിലേക്ക് ഒഴുക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു. ഇതാണ് ജിനീഷിനെ പ്രകോപിപ്പിച്ചത്. അസഭ്യം വിളിക്കുകയും യുവതിയുടെ കൈ പിടിച്ച തിരിക്കുകയും ഒപ്പമുണ്ടായിരുന്ന യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് പരാതി .വടകര പുതുപ്പണം സ്വദേശി വടക്കേ കയ്യിൽ ആര്യ വി കെ , സുഹൃത്ത് അക്ഷയ് എന്നിവർക്കാണ് ഡ്രൈവറുടെ ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരും ഓർക്കാട്ടേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. യുവതിയുടെ പരാതിയിൽ ഇന്നലെ തന്നെ എടച്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.





