കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട് : ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒൻപതിനു ടൂറിസ്റ്റ് കേന്ദ്രം ജീവനക്കാരാണ് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഗേറ്റിനു സമീപത്ത് വെടിയുണ്ട കണ്ടത്.
കൂരാച്ചുണ്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത വെടിയുണ്ട വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖല കൂടിയായതിനാൽ, സംഭവത്തെ പൊലീസ് ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.
അതേസമയം പാനൂരിൽ ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വെച്ചെന്ന പരാതിയിൽ യുവതിക്കെതിരെ പാനൂർ പൊലിസ് കേസെടുത്തു. പാനൂർ സ്വദേശിനി റംഷീനക്കെതിരെയാണ് ബ്രാഞ്ച് മാനേജരുടെ പരാതിയിൽ പൊലിസ് കേസെടുത്തത്.
പാനൂർ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന അഹല്ല്യ ഫിൻ ഫോറെക്സ് ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിൽ ഇക്കഴിഞ്ഞ മെയ് മാസം 47.99 ഗ്രാം വ്യാജ സ്വർണം പണയം വെച്ച് 3,48,351 രൂപ വായ്പയെടുത്ത് സ്ഥാപനത്തെ സാമ്പത്തികമായി വഞ്ചിച്ചു എന്ന ബ്രാഞ്ച് മാനേജരുടെ പരാതിയിലാണ് കേസ്.





