‘കുഞ്ഞിന് രോഗബാധയേറ്റത് മൂക്കിലൂടെ, മരിച്ച മൂന്നുപേർക്കും ബാധിച്ചത് തലച്ചോർ തിന്നുന്ന നെഗ്ലോറിയ അമീബയെന്ന് കോഴിക്കോട് മെഡി.കോളജ് പ്രിൻസിപ്പൽ

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തിൽപ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.ജി സജിത്ത് കുമാർ. ഇന്നലെ രാത്രി മരിച്ച മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മൂക്കിലൂടെയാണ് രോഗാണു പ്രവേശിച്ചത്. നിലവിൽ ചികിത്സയിലുള്ള രണ്ട് പേര്‍ വെൻ്റിലേറ്ററിലാണ്.വിദേശത്ത് നിന്നും മരുന്നെത്തിച്ച് ചികിത്സ നടത്തുകയാണെന്നും പ്രിൻസിപ്പൽ ഡോ.കെ.ജി സജിത്ത് കുമാർ ,പീഡിയാട്രിക് വിഭാഗം ഡോക്ടര്‍ മോഹൻദാസ് നായർ എന്നിവര്‍ പറഞ്ഞു.
നിലവില്‍ പത്ത് പേരാണ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ടുപേരുടെ നില ഗുരതരമാണെന്നും ഇവര്‍ വെന്‍റിലേറ്ററിലാണ് കഴിയുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ രാത്രി രണ്ടുപേരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിൻ്റെ മൂന്ന് മാസം പ്രായമായ കുഞ്ഞും മലപ്പുറം വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്.





