Kozhikode

കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Please complete the required fields.




കൊയിലാണ്ടി: ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പോലീസ് കസ്റ്റഡിയിലുള്ള കുട്ടിയുടെ പിതൃസഹോദരിയായ താഹിറ ഐസ്‌ക്രീം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അരിക്കുളത്തെ ഒരു കടയില്‍ നിന്നാണ് താഹിറ ഐസ്‌ക്രീം വാങ്ങിയിരിക്കുന്നത്.

അവിടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. മരിച്ച കുട്ടിയുടെ പിതാവിന്റെ സഹോദരിയാണ് താഹിറ. കൊയിലാണ്ടി തയ്യിലിലെ വളക്കടയില്‍ നിന്നാണ് താഹിറ വിഷം വാങ്ങിയത് എന്നാണ് പോലീസ് നല്‍കിയ വിവരം. ഐസ്‌ക്രീം വാങ്ങി താഹിറ നേരെ കുട്ടി താമസിക്കുന്ന വാടക വീട്ടിലേക്കാണ് എത്തിയത്. താഹിറ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവിനാണ് ഐസ്‌ക്രീം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ സമയത്ത് വീട്ടില്‍ കുട്ടിയും പിതാവും മാത്രമാണുണ്ടായിരുന്നത്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് കൊയിലാണ്ടി സ്വദേശിയായ കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായി (12) ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നത്. കുടുംബപരമായ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പിതൃ സഹോദരി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. താഹിറയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഞായറാഴ്ച്ച വീട്ടില്‍ വച്ച് ഐസ്‌ക്രീം കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Related Articles

Leave a Reply

Back to top button