അങ്കണവാടിയിൽ ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ മൂന്നുവയസ്സുകാരിയുടെ ദേഹത്ത് കൂറ്റൻ അണലി വീണു; കടിയേൽക്കാതെ രക്ഷപെട്ടത് അദ്ഭുതകരമായി

കാക്കനാട്: അങ്കണവാടിയിൽ ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ മൂന്നുവയസ്സുകാരിയുടെ ദേഹത്തേക്ക് അണലി വീണു. കുട്ടി കടിയേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിനു സമീപത്തെ ഇല്ലത്തുമുകൾ സ്മാർട്ട് അങ്കണവാടിയിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
കൈ കഴുകുന്നതിനിടെ കെട്ടിടത്തിന്റെ മുകൾ ഭാഗത്തുനിന്ന് അണലിപ്പാമ്പ് പെൺകുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ അങ്കണവാടി ജീവനക്കാർ പാമ്പിനെ തട്ടിയകറ്റി കുട്ടിയെ രക്ഷപ്പെടുത്തി. തൃക്കാക്കര നഗരസഭയുടെ സ്വന്തം കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ആറു കുട്ടികളാണിവിടെ ഉള്ളത്.കുട്ടിയെ തൃക്കാക്കര സഹകരണ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. പാമ്പുകടിയേറ്റിട്ടില്ലെന്നു ബോധ്യപ്പെട്ടതോടെ കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. അങ്കണവാടി കെട്ടിടത്തിനു സമീപത്തെ പഴയ സർക്കാർ ക്വാർട്ടേഴ്സുകൾ കാടുപിടിച്ച നിലയിലാണ്. ഇവിടെ വിഷപ്പാമ്പുകളുടെ വിളയാട്ടമാണെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം കണ്ണൂരിൽ പെരുമ്പാമ്പിന്റെ മുന്നിൽ നിന്ന് 10 വയസുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മട്ടന്നൂർ നീർവേലിയിലെ വീട്ടിലാണ് പെരുമ്പാമ്പ് കയറിയത്. പി പി സഫിയയുടെ വീട്ടിലാണ് പാമ്പിനെ കണ്ടത്. 10 വയസുകാരിയായ മകള്‍ പഠിക്കാൻ ഇരിക്കുന്ന കസേരയിലായിരുന്നു പാമ്പിനെ കണ്ടത്. പിന്നീട് വനപാലകരെത്തിയാണ് പാമ്പിനെ പിടികൂടി.




