
തൃശ്ശൂർ: ചാലക്കുടിപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കുങ്ങൽ രാജീവിന്റ ഭാര്യ ലിപ്‌സി (42) യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്ലാന്റേഷൻ പള്ളിയുടെ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് പിള്ളപ്പാറ ഭാഗത്ത് ഒരു യുവതി പുഴയിൽ ചാടിയതായി നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നു.
യുവതിയുടെ സ്കൂട്ടറും പുഴയുടെ തീരത്തുനിന്ന് ലഭിച്ചു. തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതിരപ്പിള്ളി, മലക്കപ്പാറ പോലിസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ഇരിട്ടിയിൽ പോലീസ് വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലശേരി സ്വദേശി റഹീമിന്റെ മൃതദേഹമാണ് കിളിയന്തറ പുഴയിൽ നിന്ന് ലഭിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ റഹീം പുഴയിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ പോലീസ് സംഘവും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു.അതേസമയം തലശ്ശേരി പുല്ലായി പുഴയിൽ നിന്നും അറുപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. ഇത് തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കൊലപ്പെടുത്തിയ പ്രമോദിൻ്റേതെന്നാണ് സംശയം. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചു.
മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കൾ തിരിച്ചറിഞ്ഞുവെന്നും ഇനി മൃതദേഹം നേരിൽകണ്ട് തിരിച്ചറിയണമെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ പ്രമോദിനെ പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്.





