
കോഴിക്കോട്: നാദാപുരം മേഖലയിൽ ഭീതി പരത്തി പത്തൊമ്പതോളം പേരെ കടിച്ച തെരുവുനായ ചത്ത നിലയിൽ. വളയം വാണിമേൽ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നിരവധിപേർക്കാണ് തെരുവുനായ അക്രമണമായുണ്ടായത്. ഇന്ന് രാവിലെ മൂന്ന് പേർക്കും കടിയേറ്റിരുന്നു. ലൈൻമാനും പത്രവിധാരണക്കാരനും ഇരുചക്രവാഹന യാത്രക്കാർക്കും ഉൾപ്പെടെയാണ് കടിയേറ്റത്. കാലിന്റെ ഭാഗത്താണ് എല്ലാവർക്കും കടിയേറ്റത്. പത്തൊമ്പത് പേരും നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം ഉമ്മത്തൂരിലും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. പാറക്കടവ് കടവത്തൂര്‍ റോഡില്‍ വെച്ചാണ് വിദ്യാര്‍ഥിക്ക് പിന്നാലെ ഒരു കൂട്ടം തെരുവുനായകൾ പാഞ്ഞടുത്തത്. തലനാരിഴയ്ക്കാണ് വിദ്യാർത്ഥി ആക്രമണത്തിൽ നിന്നും രക്ഷനേടിയത്. എതിര്‍ ദിശയില്‍ വന്ന വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയതിനാല്‍ നായകള്‍ പിന്തിരിഞ്ഞു.
പാറക്കടവ് കടവത്തൂര്‍ റോഡില്‍ ഉമ്മത്തൂര്‍ കാര്‍ഗില്‍ പള്ളിക്ക് സമീപത്ത് വെച്ച് മദ്രസ വിട്ട് റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന നിഹ ഫാത്തിമയെയാണ് തെരുവുനായ ഓടിച്ചത്. ആറോളം തെരുനായ്ക്കളാണ് കുട്ടിയുടെ പിന്നാലെ ഓടിയത്. ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂര്‍, മുടവന്തേരി, ചെക്യാട് ഭാഗങ്ങളില്‍ നേരത്തെയും തെരുവുനായ്ക്കളുടെ ആക്രണം ഉണ്ടായിട്ടുണ്ട്.





