Kerala

നടൻ ഷാനവാസിന് വിടചൊല്ലാൻ സിനിമകലോകം, സംസ്കാരം ഇന്ന് വൈകീട്ട്

Please complete the required fields.




മലയാള സിനിമാലോകത്തെ ദുഃഖത്തിലാഴ്ത്തി നടൻ ഷാനവാസ് വിടവാങ്ങി. നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനായ അദ്ദേഹം, വൃക്ക- ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.50-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. 71 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാളയം മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ അദ്ദേഹത്തിന് അന്ത്യയാത്രയൊരുക്കും..

മലയാളത്തിലും തമിഴിലുമായി ഏകദേശം 96 സിനിമകളിൽ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. നായകനായും വില്ലനായും അദ്ദേഹം തിളങ്ങി. 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങൾ’ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശം. നീണ്ട ഇടവേളയ്ക്ക് ശേഷം 2011-ൽ പുറത്തിറങ്ങിയ ‘ചൈനാ ടൗൺ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേക്ക് ശക്തമായി തിരിച്ചെത്തി. 2022-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘ജനഗണമന’ ആണ് ഷാനവാസ് അവസാനമായി അഭിനയിച്ച സിനിമ.

ഷാനവാസ് ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും, യേർക്കാട്ടിലെ മോണ്ട്ഫോർട്ട് സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ചെന്നൈയിലെ ന്യൂ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. 1989-ൽ പിതാവ് പ്രേംനസീറിന്റെ മരണശേഷം സിനിമയിൽ സജീവമായിരുന്നെങ്കിലും, അഭിനയത്തോടുള്ള താൽപര്യം കുറഞ്ഞപ്പോൾ അദ്ദേഹം സിനിമാരംഗത്തുനിന്ന് ഒരു ഇടവേളയെടുത്തു. പിന്നീട് വിദേശത്ത് ഒരു ഷിപ്പിങ് കമ്പനിയിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. അതിനുശേഷമാണ് സീരിയലുകളിലൂടെയും സിനിമകളിലൂടെയും അദ്ദേഹം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.

Related Articles

Back to top button