
മലയാള സിനിമാലോകത്തെ ദുഃഖത്തിലാഴ്ത്തി നടൻ ഷാനവാസ് വിടവാങ്ങി. നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനായ അദ്ദേഹം, വൃക്ക- ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.50-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. 71 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാളയം മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ അദ്ദേഹത്തിന് അന്ത്യയാത്രയൊരുക്കും..
മലയാളത്തിലും തമിഴിലുമായി ഏകദേശം 96 സിനിമകളിൽ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. നായകനായും വില്ലനായും അദ്ദേഹം തിളങ്ങി. 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങൾ’ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശം. നീണ്ട ഇടവേളയ്ക്ക് ശേഷം 2011-ൽ പുറത്തിറങ്ങിയ ‘ചൈനാ ടൗൺ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേക്ക് ശക്തമായി തിരിച്ചെത്തി. 2022-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘ജനഗണമന’ ആണ് ഷാനവാസ് അവസാനമായി അഭിനയിച്ച സിനിമ.
ഷാനവാസ് ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും, യേർക്കാട്ടിലെ മോണ്ട്ഫോർട്ട് സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ചെന്നൈയിലെ ന്യൂ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. 1989-ൽ പിതാവ് പ്രേംനസീറിന്റെ മരണശേഷം സിനിമയിൽ സജീവമായിരുന്നെങ്കിലും, അഭിനയത്തോടുള്ള താൽപര്യം കുറഞ്ഞപ്പോൾ അദ്ദേഹം സിനിമാരംഗത്തുനിന്ന് ഒരു ഇടവേളയെടുത്തു. പിന്നീട് വിദേശത്ത് ഒരു ഷിപ്പിങ് കമ്പനിയിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. അതിനുശേഷമാണ് സീരിയലുകളിലൂടെയും സിനിമകളിലൂടെയും അദ്ദേഹം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.





