Kozhikode

ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം; വടകരയില്‍ ഇന്നും സ്വകാര്യ ബസ്സ് പണിമുടക്ക് തുടരുന്നു

Please complete the required fields.




വടകര : തലശേരിയിലെ ചർച്ചയെ തുടർന്ന് ബസ് സമരം അവസാനിച്ചെന്ന് പറയുമ്പോഴും വടകര മേഖലയിലെ സ്ഥിതി സംബന്ധിച്ച് അവ്യക്ത. പെരിങ്ങത്തൂരിൽ കണ്ടക്ടറെ ക്രൂരമായി മർദിച്ച കേസിലെ മുഴുവൻ പ്രതികളെയും പിടികൂടും വരെ സമരവുമായി മുന്നോട്ടെന്നാണ് ബിഎംഎസിന്റെ നിലപാട്.

അതിനാൽ ശനിയാഴ്ച വടകര മേഖലയിൽ സ്വകാര്യ ബസ് സർവീസ് ഉണ്ടാവാൻ സാധ്യത കുറവാണ്. പി.എസ്.സി പരീക്ഷ ഉൾപെടെയുള്ളതിനാൽ ഉദ്യോഗാർഥികൾ അടക്കമുള്ളവരെ ബസ് സമരം ദുരിതത്തിലാക്കും. രണ്ടു ദിവസം ഈ മേഖലയിൽ സമരമുണ്ടായെങ്കിലും തലശേരിയിലെ ചർച്ചയോടെ ആശ്വാസമെന്ന പ്രതീക്ഷയായിരുന്നു.തലശ്ശേരി എസിപി പി.ബി.കിരണിന്റെ സാന്നിധ്യത്തിൽ എഎസ്സി ഓഫിസിൽ ബസുടമസ്ഥ സംഘം ഭാരവാഹികളും തൊഴിലാളിസംഘടനാ നേതാക്കളും തലശ്ശേരി ചൊക്ലി പോലീസ് ഉദ്യാഗസ്ഥരും നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാനും ബസ്സോട്ടം പുനഃസ്ഥാപിക്കാനും ധാരണയായത്. പ്രതികൾക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് യോഗത്തിൽ എസിപി ഉറപ്പു നൽകി.

കണ്ടക്ടറെ ക്രൂരമായി തല്ലിച്ചതച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച മുതലാണ് ആദ്യം തലശേരി തൊട്ടിൽപാലം റൂട്ടിലും പിന്നീട് വടകര, കണ്ണൂർ റൂട്ടുകളിലും ബസ് തൊഴിലാളികൾ പണിമുടക്കിയത്.ഇതിനിടെ കേസിൽ കുറ്റാരോപിതരായ രണ്ട് പേരെ കഴിഞ്ഞ ദിവസം ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ നടുവണ്ണൂരിലെ പി.പി. വിനീഷ് (37), വളയം വാണിമേലിലെ സൂരജ് (40) എന്നിവർ റിമാന്റിലാണുള്ളത്.എന്നാൽ ക്രൂരമായ അക്രമം നടത്തിയ മുഴുവൻ പേരേയും പിടികൂടും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് വടകരയിലെ ബിഎംഎസ്.

Related Articles

Back to top button