Pathanamthitta

അമ്മയെ കൊന്ന കേസിൽ പരോളിലിറങ്ങി സഹോദരനെ ഉലക്ക കൊണ്ട് അടിച്ചു കൊന്നു, മോഹനൻ ഉണ്ണിത്താന് വീണ്ടും ജീവപര്യന്തം

Please complete the required fields.




പത്തനംതിട്ട: സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കവെ പരോളിലിറങ്ങി സഹോദരനെയും കൊലപ്പെടുത്തിയ പ്രതിക്ക് വീണ്ടും ജീവപര്യന്തം തടവ്. അടൂർ പന്നിവിഴ സ്വദേശി പുതിയ വീട്ടിൽ മോഹനൻ ഉണ്ണിത്താനെയാണ് (65) പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ 50,000 രൂപ പിഴയും കോടതി വിധിച്ചു.

അമ്മയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു മോഹനൻ. 2005 നവംബറിലാണ് സംഭവം. ഇതിനിടെ കേസിൽ പരോളിൽ ഇറങ്ങി മോഹനൻ സഹോദരനായ രഘു എന്ന് വിളിക്കുന്ന സതീഷ് കുമാറിനെയും ഉലക്ക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

2024 ജൂൺ 29 ന് ആയിരുന്നു രണ്ടാമത്തെ കൊലപാതകം. അടൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ രാജീവ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് അടൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ശ്യാം മുരളി ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ വിചാരണയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി. കോടതി നടപടികളിൽ എഎസ്ഐ ആൻസി പ്രോസിക്യൂഷനെ സഹായിച്ചു.

Related Articles

Back to top button