‘മകൾ സ്വമനസാലെ ജീവനൊടുക്കില്ല’; അതുല്യയുടെ മരണം, നാട്ടിൽ എത്തിക്കുന്ന മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന് പിതാവ്

കൊല്ലം : ഷാർജയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ, മൃതദേഹം നാട്ടിൽ എത്തിക്കുമ്പോൾ റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന് പിതാവ്. മകൾ സ്വന്തം മനസാലെ ജീവനൊടുക്കില്ലെന്ന് അച്ഛൻ രാജശേഖരൻ പിള്ള പറഞ്ഞു. നിവൃത്തിയില്ലാതെ ചെയ്തു പോയെങ്കിൽ അതിന് കാരണം ഭർത്താവ് സതീഷാണെന്നും അദ്ദേഹം ആരോപിച്ചു. സതീഷിന്‍റെ പീഡനമാണ് മരണത്തിന് കാരണം.
മകൾക്ക് നീതി കിട്ടുംവരെ നിയമ പോരാട്ടം തുടരുമെന്നും രാജശേഖരൻ പിള്ള പറഞ്ഞു. അതേസമയം ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഫോറൻസിക് റിപ്പോർട്ട് ലഭിച്ചു. അതുല്യയുടേത് ആത്മഹത്യ തന്നെയെന്നാണ് ഫോറൻസിക് ഫലം സ്ഥിരീകരിക്കുന്നത്.
ഫോറൻസിക് ഫലം ഷാർജയിലുള്ള അതുല്യയുടെ സഹോദരി അഖിലയ്ക്ക് ലഭിച്ചു. മരണത്തിൽ ഭർത്താവ് സതീഷിന് പങ്കുണ്ടെന്ന് കാട്ടി അഖില ഷാർജ പൊലീസിന് പരാതി നൽകിയിരുന്നു. അതുല്യയുടെ സഹോദരി അഖില, സഹോദരി ഭർത്താവ് ഗോകുൽ എന്നിവർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾക്ക് ഒപ്പമാണ് പൊലീസിനെ സമീപിച്ചത്. ഈ മാസം 19-ന് പുലർച്ചെയാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യ (30) ഷാർജയിൽ മരിച്ചത്.





