
താമരശ്ശേരി : അമ്പായത്തോട് ഇറച്ചിപ്പാറയിലെ ഫ്രഷ്‌കട്ട് സ്വകാര്യ കോഴിയറവുമാലിന്യ പ്ലാന്റിലേക്ക് ചത്തകോഴികളെ കയറ്റിവന്ന വാഹനം നാട്ടുകാർ തടഞ്ഞു. ജീർണിച്ച മാലിന്യമെത്തിക്കുന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ സമരസമിതി പ്രവർത്തകർ വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് നൂറുകണക്കിന് കോഴികളുടെ ജഡം വീപ്പകളിലാക്കിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇരുതുള്ളിപ്പുഴ സംരക്ഷണ ജനകീയസമരസമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ വാഹനം തടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.
ഫാക്ടറിയിൽനിന്ന് ഉയരുന്ന ദുർഗന്ധംമൂലം മാസങ്ങളോളം സമരം നടത്തിയതിനെത്തുടർന്ന് ഒരു മാസം ഫാക്ടറി അടച്ചിട്ട് നവീകരണം നടത്തി പ്രശ്നം പരിഹരിക്കുമെന്നായിരുന്നു മാനേജ്‌മെന്റ് നൽകിയിരുന്ന വാഗ്ദാനം. എന്നാൽ, നവീകരണം പൂർത്തീകരിച്ചിട്ടും ദുർഗന്ധത്തിന് ശമനമില്ലാതെ വന്നതോടെയാണ് പ്രദേശവാസികൾ പരിശോധനയ്ക്കിറങ്ങിയതും വാഹനം തടഞ്ഞതും. കടകളിൽനിന്നുള്ള കോഴിയറവുമാലിന്യം സംസ്കരിക്കുന്ന പ്ലാന്റിലേക്ക് ഇത്തരത്തിൽ പഴകിയ മാലിന്യം കൂടിയെത്തിച്ച് സംസ്കരിച്ചാൽ ദുർഗന്ധം ഇരട്ടിയാവുമെന്ന് സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി. തുടർന്ന് ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് സ്ഥലത്തെത്തി വാഹനം തിരിച്ചയക്കുകയായിരുന്നു.





