Kannur

വളപട്ടണം ഐഎസ് കേസിൽ ശിക്ഷാ വിധി ഇന്ന്,ഒന്നും രണ്ടും അഞ്ചും പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി

Please complete the required fields.




കണ്ണൂർ : വളപട്ടണം ഐ എസ് കേസിൽ കുറ്റക്കാര്‍ക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും . കുറ്റക്കാരെന്ന് കണ്ടെത്തിയ കണ്ണൂർ സ്വദേശികളായ ഒന്നാം പ്രതി മിഥിലാജ്,രണ്ടാം പ്രതിഅബ്ദുൾ റസാഖ്, അഞ്ചാം പ്രതി ഹംസ എന്നിവര്‍ക്കുള്ള ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. കൊച്ചി എൻ.ഐ.എ കോടതി ഉച്ചക്ക് 2.30 ന് ആണ് ശിക്ഷ വിധി പറയുന്നത്. 

കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ തീവ്രവാദത്തിന്‍റെ ഭാഗമായി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച്ച കോടതി കണ്ടെത്തിയിരുന്നു.പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എയും രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടല്‍,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്.സിറിയയിലേക്കുള്ള
യാത്രാമധ്യേ തുര്‍ക്കിയില്‍ വച്ചാണ് ഒന്നും രണ്ടും പ്രതികളായ മിഥിലാജും അബ്ദുള്‍ റസാഖും പൊലീസ് പിടിയിലായത്

അതേസമയം ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 5 വർഷമായി ജയിലിലാണെന്നും ഈ കാലയളവ് ശിക്ഷയിൽ കുറച്ച് നൽകണമെന്നുമാണ് പ്രതികളുടെ ആവശ്യം.തീവ്രവാദ ചിന്താഗതി പൂർണമായും ഉപേക്ഷിച്ചെന്നും ശിക്ഷയിൽ ഇളവ് തരണമെന്നും പ്രതി ഹംസ കോടതിയോട് അപേക്ഷിച്ചു. എല്ലാ മനുഷ്യരേയും ഒരു പോലെ കാണുമെന്നും ഹംസ പറഞ്ഞു. ഐഎസ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു. നേരത്തെ അത്തരത്തിൽ നിലപാട് എടുത്തതിൽ പശ്ചാതാപമുണ്ടെന്നും ഹംസ കോടതിയെ അറിയിച്ചു. അതേസമയം, പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകരുതെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. 

കണ്ണൂരിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15ൽ ഏറെ പേര്‍ ഐഎസില്‍ ചേര്‍ന്നെന്ന കേസിൽ ആദ്യം ലോക്കൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തു. ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രതികൾ ഗൂഢാലോചന നടത്തിയെന്നും സിറിയയിൽ പോകുന്നതിന് പദ്ധതിയിട്ടെന്നുമാണ് കേസ്.

Related Articles

Leave a Reply

Back to top button