‘പുറത്ത് പറഞ്ഞാൽ കാലും കയ്യും തല്ലിയൊടിക്കുമെന്ന് അമ്മ പറഞ്ഞു, സഹിക്കാന്‍ വയ്യാതായതോടെയാ അച്ഛന്റെ അടുത്തേക്ക് പോയത്’; വെളിപ്പെടുത്തലുമായി അഞ്ചുവയസുകാരൻ

തിരുവനന്തപുരം: ചെമ്പഴന്തിയില്‍ അമ്മയും സുഹൃത്തും ചേര്‍ന്ന് അഞ്ച് വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കുട്ടി. ഇതാദ്യമായല്ല അമ്മയും സുഹൃത്തും തന്നെ മര്‍ദ്ദിക്കുന്നതെന്നും മുന്‍പും പലതവണ മര്‍ദ്ദനത്തിരയായിട്ടുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. കുട്ടിയുടെ ജ്യേഷ്ഠനെയും ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് കുട്ടിയുടെ ആരോപണം.
മര്‍ദ്ദന വിവരങ്ങള്‍ പുറത്ത് പറഞ്ഞാല്‍ കാലും കയ്യും തല്ലിയൊടിക്കുമെന്ന് അമ്മ ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് പുറത്ത് പറയാതിരുന്നത്. ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെയാണ് അച്ഛന്റെ അടുത്തേക്ക് പോയതെന്നും അഞ്ചാം ക്ലാസുകാരന്റെ വ്യക്തമാക്കി. അതേ സമയം, സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടേക്ക് പോകുമെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു.
ഇന്ന് രാവിലെയാണ് അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് മർദ്ദിച്ച വിവരം പുറത്ത് വരുന്നത്. കുട്ടിയുടെ മാതാവ് അനു, സുഹൃത്ത് പ്രണവ് എന്നിവർക്കെതിരെയായിരുന്നു പരാതി. ചൂരൽ കൊണ്ട് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചുപൊട്ടിച്ചു. അടികൊണ്ട് നിലത്തു വീണിട്ടും കഴുത്തിൽ കുത്തിപ്പിടിച്ച് വീണ്ടും മർദ്ദിച്ചു. ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മർദ്ദിച്ചത്. സുഹൃത്തിനെ ഇഷ്ടമില്ലെന്ന് പറഞ്ഞതും അമ്മയെ ചൊടിപ്പിച്ചു. മർദ്ദനത്തെ തുടർന്ന് കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.





