
കോഴിക്കോട് : നഗരം കൈയടക്കി തെരുവുനായകൾ, അവയുടെ ആക്രമണം പതിവായതോടെ പേടിച്ചരണ്ട് ജനം. പേവിഷബാധ പ്രതിരോധ കുത്തിവെപ്പുകൾ യഥാസമയം നടത്തുന്നുണ്ടെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും, കടിയേൽക്കേണ്ടതും വേദന സഹിക്കേണ്ടതും പാവം ജനങ്ങളാണ്. യാതൊരു പ്രകോപനവുമില്ലാതെ തെരുവുനായകൾ ആളുകളെ കടിച്ചുപരിക്കേൽപ്പിക്കുന്നത് നിത്യസംഭവമായി മാറുകയാണ്. നായകളുടെ കടിയേറ്റ് ഒട്ടേറെപ്പേരാണ് ദിനംപ്രതി ആശുപത്രിയിലേക്കോടുന്നത്.
കഴിഞ്ഞദിവസം ജോലികഴിഞ്ഞ് റോഡരികിൽ നിൽക്കുകയായിരുന്ന മാതൃഭൂമി ജീവനക്കാരനായ പി. രാജീവിനെ തെരുവുനായ കടിച്ചതും യാതൊരു പ്രകോപനവുമില്ലാതെയാണ്. മാതൃഭൂമി ഓഫീസിനുമുൻപിൽ പാർക്കുചെയ്ത ബൈക്കെടുക്കാൻ പോകുമ്പോൾ പിന്നിലൂടെ വന്ന് കടിച്ച് ഓടുകയായിരുന്നു.
ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ, ഓഫീസുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കെല്ലാം കുടുംബവുമൊത്ത് ഒട്ടേറെയാളുകളാണ് കെ.പി. കേശവമേനോൻ റോഡിലൂടെ കടന്നുപോകുന്നത്.നായയുടെ കടിയേറ്റാൽ പേവിഷബാധയില്ലെന്ന് ഉറപ്പാകുന്നതുവരെ അനുഭവിക്കുന്ന മാനസികസംഘർഷം ചെറുതല്ല. പേവിഷബാധയല്ലെന്ന് ഉറപ്പാക്കിക്കഴിഞ്ഞാൽ ആശ്വാസമാണെങ്കിലും, ആ സംഭവത്തിന്റെ ഭീതിയിൽനിന്ന് പുറത്തുവരാൻ ദിവസങ്ങളും മാസങ്ങളുമെടുക്കുന്നവരുണ്ട്. കൊച്ചുകുട്ടികൾമുതൽ പ്രായമായവർവരെ പുറത്തിറങ്ങാൻ പേടിക്കുന്ന സ്ഥിതിയാണ്.
“പശുവിന് പുല്ലന്വേഷിച്ചുപോകുമ്പോഴാണ് നായയുടെ കടിയേറ്റത്. അതിവിടെ റോഡിൽ കിടക്കുന്നത് കണ്ടിരുന്നു. പെട്ടെന്ന് എന്റെനേരേ ഓടിവന്നു. എന്താ ചെയ്യേണ്ടതെന്നറിയാതെ ഒറ്റനിൽപ്പായിരുന്നു. ഓടാനും വയ്യ. നായ മേലേക്കുചാടി കൈ കടിച്ചുവലിച്ചു”-മാളിക്കടവ് മേയനചെട്ടിയാംവീട്ടിൽ സരോജ ഭീതിജനകമായ ആ നിമിഷം ഓർത്തെടുത്തു. “പല്ല് ആഴത്തിൽ കൊണ്ടിട്ടുണ്ട്. ഞാൻ അലറിവിളിച്ചു. വെള്ളമുപയോഗിച്ച് കഴുകി. പിന്നെ ആശുപത്രിയിൽപ്പോയി കുത്തിവെപ്പെടുത്തു” -സരോജ പറഞ്ഞു.





