
ന്യൂഡൽഹ: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21-ന് ഭര്‍ത്തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും പീഡിപ്പിച്ചതായി ഭര്‍ത്താവ് കിരണ്‍കുമാറിനെതിരേയാണ് കേസ്.
2019 മെയ് 31 നായിരുന്നു ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി. നായരും മോട്ടോർ വാഹന വകുപ്പ് എ.എം.വി.ഐ ആയിരുന്ന ശാസ്താംകോട്ട ശാസ്താ നടയിലെ കിരൺ കുമാറുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് വർഷവും ഒരുമാസവും തികയും മുമ്പ് സ്ത്രീധന പീഡനം സഹിക്കവയ്യാതെ വിസ്മയ ആത്മഹത്യ ചെയ്തു.101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്ന ഉറപ്പിലാണ് വിവാഹം നടത്തിയതെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞിരുന്നു. അതിൽ 80 പവൻ സ്വർണം മാത്രമേ നൽകാനായുള്ളു. ടൊയോട്ട യാരിസ് കാറാണ് വാങ്ങിയത്. അത് കിരണിന് ഇഷ്ടമായില്ല. അതിന്റെ പേരിലും മകളെ ഉപദ്രവിച്ചിരുന്നെന്ന് വിചാരണക്കിടെ പിതാവ് പറഞ്ഞിരുന്നു





