
ന്യൂഡൽഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്‍റെ പ്രധാന താഴികക്കുടത്തിൽ വിള്ളൽ കണ്ടെത്തി. 73 മീറ്റർ ഉയരത്തിലാണ് ഇത്. വിള്ളൽ പരിഹരിക്കാൻ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്.
താഴികക്കുടത്തിലെ കല്ലുകളെ ബന്ധിപ്പിക്കുന്ന കുമ്മായക്കൂട്ടിന് ബലക്ഷയം സംഭവിച്ചതാണ് വിള്ളലിന് കാരണമായത്. താഴികക്കുടത്തെ താങ്ങി നിർത്തുന്ന ഇരുമ്പ് ഘടനയുടെ സമ്മർദം മൂലമാകാം ഇത് സംഭവിച്ചതെന്നാണ് കരുതുന്നത്. മാത്രമല്ല, താഴികക്കുടത്തിന്റെ മേൽക്കൂരയുടെ വാതിലും തറയും ദുർബലമായിരിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
ചോർച്ചയെ തുടർന്ന് നടത്തിയ തെർമൽ സ്കാനിങ്ങിലാണ് വിള്ളൽ കണ്ടെത്തിയത്. അടുത്ത രണ്ടാഴ്ച കൂടുതൽ വിദഗ്ധ പരിശോധന നടത്തും. തുടർന്ന് വിള്ളൽ പരിഹരിക്കാൻ അറ്റകുറ്റപ്പണി ആരംഭിക്കും. ചോർച്ച പൂർണമായി പരിഹരിക്കാൻ ആറു മാസം സമയമെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.





