ആരും പരിഭ്രാന്തരാകരുത്; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും, മുന്നറിയിപ്പ് തീവ്രമഴയ്ക്ക് മുൻപ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് കവചം സൈറൺ മുഴങ്ങും. വൈകിട്ട് മൂന്നരയ്ക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈറൺ മുഴങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ആയതിനാൽ ഇന്ന് (24.05.2025) വെകുന്നേരം 03.30 ന് മേല്പറഞ്ഞ ജില്ലകളിൽ മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.





