ബന്ധുവുമായി സംസാരിച്ച് നിന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം, ഏഴ് പേര്‍ക്കെതിരെ കേസ്

കോഴിക്കോട് : ബന്ധുവുമായി സംസാരിക്കുന്നത് ചോദ്യം ചെയ്‌തെത്തിയ സംഘം മര്‍ദ്ദിച്ചെന്ന് കാണിച്ച് പെണ്‍കുട്ടി നൽകിയ പരതിയിൽ ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അടക്കം ഏഴ് പേര്‍ക്കെതിരെ ബാലുശ്ശേരി പോലീസ് കേസ്.
കോക്കല്ലൂര്‍ സ്വദേശികളായ രതീഷ് വിപിന്‍ ലാല്‍, കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അടക്കം ഏഴ് പേര്‍ക്കെതിരെയുമാണ് ബിഎന്‍എസ് 74, 190, 351 (2) തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
കോക്കല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സദാചാര ഗുണ്ടായിസത്തിന് ഇരയായത്.
തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട് നടന്നു പോകുന്നതിനിടെ വഴിയില്‍വെച്ച് കുട്ടി ബന്ധുവിനെ കാണുകയും സംസാരിക്കുകയുമായിരുന്നു. ഇതിനിടെയാണ് യുവാക്കള്‍ എത്തി ഇവരെ ചോദ്യം ചെയ്യുകയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി.മര്‍ദ്ദന മേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സഹോദരനാണ് എന്ന് പറഞ്ഞിട്ടും മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്.





