Kerala

വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് ബൃന്ദ കാരാട്ട്

Please complete the required fields.




സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുന്നതിനെ എതിർത്ത് സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്. പ്രായപൂർത്തിയായ സ്ത്രീയുടെ വിവാഹം കുറ്റകരമാക്കുന്ന നടപടിയാണ് ഇത്. പ്രായപൂർത്തിയായവർക്ക് വിവാഹം സംബന്ധിച്ച തീരുമാനമെടുക്കാൻ അവകാശമുണ്ട്. വിവാഹ പ്രായം 21 ആക്കി ഉയർത്താനുള്ള നീക്കം വിപരീത ഫലം ചെയ്യും. ലിംഗ നീതി ഉറപ്പാക്കാനാണെങ്കിൽ പുരുഷൻ്റെ വിവാഹ പ്രായം കുറച്ചാൽ മതിയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

അതേസമയം, വിവാഹ പ്രായം ഉയർത്തുന്നതിന് അനുമതി നൽകിയ കേന്ദ്ര മന്ത്രിസഭയുടെ നടപടി പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. മുസ്‌ലിം ലീഗ് ലോക്‌സഭ പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം. പി , എംപിമാരായ ഡോ.എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്‌സഭയിലും പി. വി. അബ്ദുൽ വഹാബ്. എംപി രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.

വിവാഹ പ്രായം ഉയർത്തുന്നതും അത് സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാർലമെന്റ് ചർച്ച ചെയ്യണം. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും എംപി മാർ അടിയന്തര പ്രമേയത്തിൽ ആവശ്യപ്പെട്ടു.

പെൺകുട്ടികളുടെ വിവാഹപ്രായം 21 ലേക്ക് ഉയർത്താനുളള തീരുമാനത്തിനെതിരെ ഇടതുപക്ഷ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും രംഗത്തെത്തി. വിവാഹപ്രായം ഉയർത്തുന്നത് കൊണ്ട് പ്രശ്നം പരിഹരിക്കാൻ ആവില്ലെന്നും മഹിളാ അസോസിയേഷൻ അധ്യക്ഷ മറിയം ദാവ്‌ളെ വ്യക്തമാക്കി. വിവാഹപ്രായം യുവതികൾ സ്വയം നിശ്ചയിക്കട്ടെയെന്ന് മറിയം ദാവ്‌ളെ പറഞ്ഞു.

പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് അസോസിയേഷൻ ശക്തമായി വിയോജിക്കുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ ‘സ്ത്രീ ശാക്തീകരണ’ത്തിന് വേണ്ടിയുള്ള ഈ നീക്കം ഒരർത്ഥത്തിലും ഫലപ്രദമല്ല എന്നും മറിയം ദാവ്ളെ പറഞ്ഞു.

Related Articles

Leave a Reply

Back to top button