ലാൻഡ് ക്രൂസർ കുണ്ടന്നൂരിലെ വർക്ക് ഷോപ്പിൽ എത്തിച്ചത് രണ്ടാഴ്ച മുൻപ്; നിറം മാറ്റാൻ ആവശ്യപ്പെട്ടു, വർക്ക് ഷോപ്പ് ഉടമ

കഴിഞ്ഞദിവസം കുണ്ടന്നൂരിലെ വർക്ക് ഷോപ്പിൽ വെച്ച് കസ്റ്റംസ് പിടികൂടിയ അസം സ്വദേശിയുടെ പേരിലുള്ള അരുണാചൽ പ്രദേശ് രജിസ്‌ട്രേഷനുള്ള ലാൻഡ് ക്രൂസർ ഫസ്റ്റ് ഓണർ വാഹനത്തിൽ അടിമുടി ദുരൂഹതയെന്ന് വ്യക്തമാക്കുകയാണ്. മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയാണ് വ്യാജ മേൽവിലാസത്തിൽ വാഹനം കേരളത്തിൽ എത്തിച്ചതെന്ന് കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റംസ് പരിശോധന നടത്തുന്നവെന്ന് സൂചന ലഭിച്ചതിന് പിന്നാലെ നിറം മാറ്റാനായി രണ്ടാഴ്ച മുൻപാണ് വാഹനം വർക്ക് ഷോപ്പിൽ എത്തിച്ചത്. കുണ്ടന്നൂരിലെ ഓട്ടോ ഷോപ്പ് ട്വന്റി ഫോറിനോട് ഇക്കാര്യം സ്ഥിരീകരിച്ചു.
വാഹനം എത്തിച്ചപ്പോൾ ദുരൂഹത ഒന്നും തോന്നിയിരുന്നില്ല. നിറം മാറ്റുന്നതിനു മുൻപ് എംവിഡിയെ അറിയിച്ചു കൊള്ളാമെന്ന് വാഹനം കൊണ്ടുവന്നയാൾ പറഞ്ഞിരുന്നു. എന്നാൽ പണി തുടങ്ങുന്നതിന് മുന്നെയാണ് കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും വർക്ക്‌ഷോപ്പ് പറഞ്ഞു. അസം സ്വദേശിയുടെ പേരിൽ വ്യാജ മേൽവിലാസത്തിൽ വാഹനം കേരളത്തിൽ എത്തിച്ച മാഹിൻ അൻസാരിക്കായി അന്വേഷണം ശക്തമാണ്.
കോയമ്പത്തൂർ സംഘവുമായുള്ള മാഹിൻ അൻസാരിയുടെ ബന്ധം കസ്റ്റംസ് അന്വേഷിക്കുകയാണ്. നടൻ അമിത് ചക്കാലക്കലിനും ഇടനിലക്കാരായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ്. അമിത്തിന്റെ ഗ്യാരേജിൽ നിന്ന് മറ്റു പിടികൂടിയ വാഹനങ്ങളുടെ രേഖകളിൽ കസ്റ്റംസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. പിടിച്ചെടുത്തതിൽ ഒരു വാഹനം മാത്രമാണ് തന്റേതെന്ന് അമിത് ട്വന്റിഫോറിനോട് പറഞ്ഞു. അമിത് ചക്കാലക്കലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും.
അതേസമയം, കസ്റ്റംസ് പരിശോധനയ്ക്ക് പിന്നാലെ ഭൂട്ടാൻ വാഹനം കേരളത്തിൽ നിന്ന് കടത്താൻ ഉടമകൾ ശ്രമിക്കുന്നു എന്ന വിവരത്തെത്തുടർന്ന് കസ്റ്റംസ് സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ കസ്റ്റംസ് തമിഴ്നാട് സംഘത്തെ ചോദ്യം ചെയ്ത ഘട്ടത്തിലാണ് വൻ ശൃംഖലകേന്ദ്രീകരിച്ചുള്ള വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചത്. പരിശോധന ശക്തമാക്കാനാണ് തീരുമാനം.





