
മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രിംകോടതിയിൽ. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. ( mullaperiyar case supreme court )
കൃത്യമായ മുന്നറിയിപ്പ് നൽകിയ ശേഷമാണ് ജലം തുറന്നുവിട്ടതെന്ന് തമിഴ്‌നാട് മറുപടി സമർപ്പിച്ചിരുന്നു. നീരൊഴുക്ക് ശക്തിപ്പെടുമ്പോൾ അർധരാത്രിയിൽ അടക്കം ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും, ഒഴുക്കേണ്ട വെള്ളത്തിന്റെ അളവിലും തീരുമാനമെടുക്കാൻ കേരള, തമിഴ്‌നാട് പ്രതിനിധികൾ അടങ്ങിയ സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ നിർദേശത്തെയും തമിഴ്‌നാട് എതിർത്തിട്ടുണ്ട്.
അതേസമയം, ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതി പുനഃസ്ഥാപിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കോടതിക്ക് മുന്നിലെത്തും. മുല്ലപ്പെരിയാർ, ബേബി ഡാമുകൾ ശക്തിപ്പെടുത്താൻ കേരളം തടസം നിൽക്കുന്നുവെന്നും തമിഴ്‌നാട് ആരോപിക്കുന്നു. അണക്കെട്ടുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജികളിൽ വിശദമായി വാദം കേൾക്കാനുള്ള തീയതിയും കോടതി ഇന്ന് തീരുമാനിച്ചേക്കും.





