
പൊലീസിന്റെ ഹെലികോപ്റ്റർ കരാർ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്‌സൺ ഏവിയേഷന്. മൂന്ന് വർഷത്തേക്കാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. ആറ് സീറ്റുള്ള ഹെലികോപ്റ്ററിന്റെ വാടക പ്രതിമാസം 80 ലക്ഷം രൂപയാണ്. 20 മണിക്കൂർ ഹെലികോപ്റ്റർ പറത്താനാണ് കരാർ. അധിക മണിക്കൂറിന് 90,000 രൂപ വീതം അധികം നൽകണം. ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഹെലികോപ്റ്റർ നൽകിയ ചിപ്‌സണെ കരാറിനായി തെരഞ്ഞെടുക്കുകയായിരുന്നു.
നേരത്തെ പവൻ ഹാൻസ് കമ്പനിയിൽ നിന്നാണ് സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തിരുന്നത്. വാടകയ്ക്കും, ഹെലികോപ്റ്റർ സംരക്ഷണത്തിനുമായി ചെലവാക്കിയിരുന്നത് 22.21കോടി രൂപയായിരുന്നു. വാടക മാത്രം 21.64 കോടി രൂപയായിരുന്നു.
20 മണിക്കൂർ പറത്താൻ ഒരു കോടി 40 ലക്ഷം രൂപ വാടകയ്ക്കാണ് പവൻ ഹാൻസ് കമ്പനിക്ക് സർക്കാർ കരാർ നൽകിയിരുന്നത്. ഇതിനേക്കാൾ കുറഞ്ഞ തുകയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകാൻ പല കമ്പനികളും തയാറായിരുന്നുവെങ്കിലും സർക്കാർ പവൻ ഹാൻസ് കമ്പനി തെരഞ്ഞെടുക്കുകയായിരുന്നു.
ഈ കരാറിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.





