
കോഴിക്കോട് : താമരശ്ശേരി ആൾപ്പാർപ്പില്ലാത്ത എട്ടോളം വീടുകൾ കുത്തിത്തുറന്ന് കവർച്ചയും കവർച്ചശ്രമവും നടന്ന് ആഴ്ചകൾ പിന്നിടുംമുൻപ് മേഖലയിൽ വീണ്ടും അടച്ചിട്ട വീടിന്റെ വാതിൽ പൊളിച്ച് മോഷണം. കോരങ്ങാട് പരുവിങ്ങൽ റംല ഷംസുദ്ദീന്റെ വീട് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ എട്ടുപവൻ സ്വർണാഭരണം അപഹരിച്ചു.
24-ന് ഉച്ചയ്ക്ക് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അടുത്തബന്ധുവിനെ കാണാൻപോയ വീട്ടുകാർ റിപ്പബ്ലിക് ദിനത്തിൽ രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരമറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 4.8 ലക്ഷംരൂപ വിപണിവില വരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.
മൂന്നുപവന്റെ സ്വർണ നെക്‌ലേസ്, ലോക്കറ്റോടുകൂടിയ മൂന്നുപവന്റെ സ്വർണമാല, ആകെ ഒരുപവൻ തൂക്കംവരുന്ന മൂന്ന് സ്വർണമോതിരങ്ങൾ, ഒരുപവന്റെ ഒരു ജോഡി സ്വർണക്കമ്മൽ എന്നിവയാണ് കവർന്നത്. വീട്ടുകാരുടെ പരാതിയിൽ താമരശ്ശേരി പോലീസും ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.





