കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ’; ഉദ്യോഗസ്ഥർ തമാശ കളിക്കുന്നു’; വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

വയനാട് :മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ബേസ് ക്യാമ്പിൽ നാട്ടുകാരുടെ പ്രതിഷേധം. ദൗത്യം വൈകുന്നതിലാണ് പ്രതിഷേധം.
കടുവയെ ഉടൻ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അടിക്കാട് വെട്ടിത്തെളിക്കണമെന്ന് പറഞ്ഞിട്ട് നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒരു സ്ത്രീയാണ് മരിച്ചത്. അതിനെ ഗൗരവത്തോടെ ഉദ്യോഗസ്ഥർ കാണണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഒരാൾ മരിച്ചിട്ട് നഷ്ടപരിഹാരം കൊടുത്താൽ മതിയാകുമോ എന്ന് നാട്ടുകാർ ചോദിച്ചു. നഷ്ടപരിഹാരമല്ല വിഷയമെന്നും കടുവയെ കൊന്നാൽ മതിയെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുമായി ഡിഎഫ്ഒ സംസാരിച്ചെങ്കിലും പ്രതിഷേധം അടങ്ങിയില്ല. തങ്ങൾ വീണ്ടും വിഡ്ഢികളാകണോയെന്നും കടുവയെ കൊല്ലാതെ വിടില്ലെന്നും നാട്ടുകാർ പറഞ്ഞു. ഡോ.അരുൺ സക്കറിയ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ജനങ്ങൾ ഭയത്തിലാണെന്ന് പ്രതിഷേധക്കാർ പറയുന്നു. കടുവയെ ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
‘കടുവയെ നേരില്‍ കണ്ടാല്‍ നിങ്ങള്‍ക്ക് കൊല്ലാനാകുമോ? അല്ലെങ്കില്‍ നിങ്ങള്‍ക്ക് കടുവയെ കണ്ടുപിടിക്കാനാകുമോ? എന്തുകൊണ്ടാണ് ബോധവല്‍ക്കരണം നടത്താത്തത്? എന്തുകൊണ്ട് ഇവിടുത്തെ പഞ്ചായത്തും മുനിസിപ്പാലിറ്റിയുമായി നിങ്ങള്‍ ബന്ധപ്പെടുന്നില്ല? കടുവയെ കൊലപ്പെടുത്താന്‍ നിങ്ങള്‍ക്ക് ലഭിച്ച ഉത്തരവില്‍ ഞങ്ങള്‍ക്ക് വ്യക്തത വേണം. ജനങ്ങളുടെ ആശങ്കകള്‍ക്ക് മറുപടി വേണം. കടുവയെ കൊല്ലാനാകില്ലെങ്കില്‍ തങ്ങളെ വെടിവെച്ച് കൊല്ലണം’- പ്രതിഷേധക്കാര്‍ പറഞ്ഞു.
ഉത്തരവ് നിസാരമായി കാണരുതെന്ന് ഡിഎഫ്ഒ പറഞ്ഞു. കടുവയെ വെടിവെച്ചാൽ പ്രതിയാക്കി കേസെടുക്കുമെന്ന് ഒരു വിഭാഗം പറഞ്ഞെന്ന് ഡിഎഫ്ഒ പറഞ്ഞു. കൂട് വെച്ചതും കാമറയും എല്ലാം ഉത്തരവ് അനുസരിച്ചാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
വനം വകുപ്പിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇനി എന്താണ് തുടർ നടപടിയെന്നും എത്ര നാൾ നിരോധനാജ്ഞ നീണ്ടു പോകുമെന്നും നാട്ടുകാർ പറയുന്നു. നേരത്തെയും കടുവയെ കണ്ട സ്ഥലങ്ങളിൽ കടുവയുണ്ട് സൂക്ഷിക്കുകയെന്ന ബോർഡ് വെക്കുകയല്ലാതെ നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.