പരാതികൾ തീർപ്പാകുന്നില്ല; കോഴിക്കോട് സെപ്റ്റിക് മാലിന്യവും ഹോട്ടൽ ഭക്ഷണ മാലിന്യവും ഡ്രൈനേജ് വഴി ഒഴുക്കിവിടുന്നതായി പരാതി

കോഴിക്കോട് : കോഴിക്കോട് തടമ്പാട്ടുത്താഴത്ത് സെപ്റ്റിക് മാലിന്യവും ഹോട്ടൽ ഭക്ഷണ മാലിന്യവും ഡ്രൈനേജിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. കഴിഞ്ഞ ഒരു വർഷത്തോളമായി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് കോർപ്പറേഷനിലും, ആരോഗ്യ വകുപ്പിലും പല തവണകളായി പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.
തടമ്പാട്ടുത്താഴം പെട്രോൾ പമ്പിന് മുൻവശത്തെ കാർത്തിക ഹോട്ടലിൽ നിന്നുമാണ് ഇത്തരം ദുർഗന്ധം വമിക്കുന്ന മലിനജലം ഒഴുക്കി വിടുന്നത് എന്നാണ് പ്രദേശ വാസികൾ പറയുന്നത്. നിരന്തര പരാതിയിൽ പൊലീസ് ഇടപെട്ടപ്പോൾ താൽകാലികമായി മാലിന്യ ഒഴുക്ക് നിർത്തിയിരുന്നു. പിന്നീട് വീണ്ടും തുടർന്നു.
മഴ പെയ്ത് കഴിഞ്ഞാൽ മലിന ജലം ഒഴുകിയെത്തുന്നത് വയലിലേക്കും സമീപത്തെ പറമ്പിലേക്കുമാണ്. വ്യക്തമായ തെളിവുകൾ സഹിതം പരാതി അറിയിച്ചിട്ടും വേണ്ട വിധം നടപടി എടുക്കുന്നില്ല എന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. പ്രശ്നത്തിൻമേൽ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയണമെന്ന ആവശ്യം ശക്തമാണ്.





