
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കും പരിശീലകൻ ഇവാൻ വുകുമനോവിച്ചിനും എതിരെ നടപടിയുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഈ മാസം അവസാനിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്ക് എതിരായ മത്സരത്തിൽ സുനിൽ ഛേത്രിയെടുത്ത ഫ്രീ കിക്ക് അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ക്ലബ്ബിന്റെ മുഖ്യ പരിശീലകനായ ഇവാൻ വുകുമനോവിച്ച് ടീമിനോട് കളം വിടാൻ നിർദേശം നൽകിയത്. വിഷയത്തിൽ ക്ലബിന് നാല് കോടി രൂപ പിഴ ചുമത്തി. പരിശീലകന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ, സംഭവത്തിൽ ക്ലബും പരിശീലകനും ക്ഷമാപണം നടത്തുവാനും എഐഎഫ്എഫ് വിധിച്ചിട്ടുണ്ട്.
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റുകൾ എല്ലാം ചേർത്താണ് മുഖ്യ പരിശീലകനായ ഇവാൻ വുകുമനോവിച്ചിന് വിലക്ക് ലഭിക്കുക. വ്യക്തിക്ക് നേരെയുള്ള നടപടിയായതിനാൽ പരിശീലകൻ ഏത് ക്ലബ്ബിന്റെ ഭാഗമായാലും ഈ വിലക്ക് അദ്ദേഹം നേരിടേണ്ടി വരും എന്ന് അച്ചടക്ക സമിതി വ്യക്തമാക്കി. ഏപ്രിലിൽ നടക്കാനിരിക്കുന്ന സൂപ്പർ കപ്പ് ഈ വിലക്കിൽ ഉൾപ്പെടും. നടപടിയുടെ ഭാഗമായി അടുത്ത പത്ത് മത്സരങ്ങളിൽ ടീമിന്റെ ഡ്രസിങ് റൂമിലും ഡഗ്ഔട്ടിലും ഇവാൻ വുകുമനോവിച്ചിന് വിലക്ക് വരും. കൂടതെ, വിഷയത്തിൽ ക്ലബും പരിശീലകനും ക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴതുകയിൽ വീണ്ടും വർദ്ധനവ് ഉണ്ടാകുമെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. ക്ഷമാപണം നടത്തുന്നതിൽ വീഴ്ച വരുത്തിയാൽ ക്ലബ്ബിന്റെ പിഴത്തുക നാലുകോടിയിൽ നിന്ന് ആറ് കോടിയാക്കി വർദ്ധിപ്പിക്കും. പരിശീകലനറെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായാൽ പിഴത്തുക ഇരട്ടിയാകും.
ലോക കായിക ചരിത്രത്തിലെ, പ്രത്യേകിച്ച് ഫുട്ബോളിലെ ഏറ്റവും അപൂർവ സംഭവങ്ങളിലൊന്നാണ് കളി ഉപേക്ഷിക്കുന്നത് എന്ന് ശ്രീ വൈഭവ് ഗഗ്ഗറിന്റെ അധ്യക്ഷതയിലുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി വിധി പ്രഖ്യാപനത്തിൽ അഭിപ്രായപ്പെട്ടു. ഒരാഴ്ചക്കകം ഈ ഉത്തരവ് നടപ്പിലാക്കണമെന്നും കമ്മിറ്റി നിർദേശിച്ചു. എന്നാൽ, ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കേരള ബ്ലാസ്റ്റേഴ്സിനും പരിശീലകനും കഴിയും.





