
കോഴിക്കോട് ഡിഎംഒ ആയി ഡോക്ടർ എൻ രാജേന്ദ്രൻ വീണ്ടും ചുമതലയേറ്റു. ഡിഎംഒ ആയി തുടരാം എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് ചുമതലയേറ്റത്. ഹൈക്കോടതി ഉത്തരവിലൂടെ തൻറെ ഭാഗം ശരിയെന്ന് തെളിഞ്ഞതായി ഡോ രാജേന്ദ്രൻ പ്രതികരിച്ചു.
ഇന്നലെയാണ് എൻ രാജേന്ദ്രന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ടായത്. ഇതിൻറെ പശ്ചാത്തലത്തിലാണ് ഡിഎംഒ ആയി ഇന്ന് ചുമതലയേറ്റത്.സർക്കാറിന്റെയും കോടതിയുടെയും ഉത്തരവു മാനിച്ചു മാത്രമാണ് ഇതുവരെ പ്രവർത്തിച്ചതെന്നും ഹൈക്കോടതി ഉത്തരവിലൂടെ തൻറെ ഭാഗം ശരിയെന്നു തെളിഞ്ഞു, ട്രൈബ്യൂണൽ ഉത്തരവിൽ തനിക്ക് വ്യക്തയുണ്ടായിരുന്നു പക്ഷെ ചുമതലയേൽക്കാൻ വന്ന ആൾക്ക് വ്യക്തത ഉണ്ടായില്ല. അതിനാലാണ് കസേരക്കളി നടന്നത് എൻ രാജേന്ദ്രൻ പറഞ്ഞു.
സ്ഥലം മാറ്റത്തിനെതിരെ പ്രതിഷേധമുയർത്തിയ ഡിഎംഒ മാരുടെ ഭാഗം സർക്കാർ അടുത്തമാസം നാലിന് കേൾക്കും . ഇതിൽ തനിക്ക് അനുകൂലമായ ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയും രാജേന്ദ്രൻ പങ്കുവെച്ചു.
ഡിസംബർ 9ന് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവ് പ്രകാരം ഡോ ആശാദേവി ഡി എം ഒ ആയി ചുമതലയേറ്റിരുന്നു. എന്നാൽ ഇതിനെതിരെ സ്ഥലംമാറ്റത്തിൽ പ്രതിഷേധം ഉണ്ടായിരുന്ന ഡോക്ടർ രാജേന്ദ്രൻ ഉൾപ്പെടെയുള്ള മറ്റ് ഡിഎംഒമാർ , ആദ്യം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയും പിന്നീട് ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു.





