
പാലക്കാട്: പാലക്കാട് പനയംപാടത്ത് അപകടത്തിൽ മരിച്ച നാല് വിദ്യാർഥികളുടെയും വേർപാട് ഉൾക്കൊള്ളാനാവാതെ വിങ്ങിപൊട്ടുകയാണ് സഹപാഠികളുകളും ഉറ്റവരും. ഒരേ ക്ലാസിലിരുന്നവര്‍ തുപ്പനാട് ജുമാ മസ്ജിദിലെ ഖബര്‍സ്ഥാനില്‍ അടുത്തടുത്തായി ഒരുമിച്ചുറങ്ങും.
ഇന്നലെയാണ് നാല് പൊന്നോമനകളുടെ ജീവൻ അപകടം കവർന്നെടുത്തത് . സ്കൂൾ വിട്ട് പരീക്ഷയുടെ ആശങ്കകൾ പരസ്പരം പങ്കിട്ടുകൊണ്ട് വരുന്ന വഴിയാണ് അപകടം ആ നാലുപേരേയും കവർന്നത്.ഇംഗ്ലീഷ് പരീക്ഷ എളുപ്പമായിരുന്നു, ഇന്നത്തെ ഹിന്ദിയിലാണ് ടെൻഷൻ എന്ന് ഇവർ പരസ്പരം ആശങ്കകൾ പങ്കുവെച്ചിരുന്നു.മരിക്കുന്നതിന് മുൻപ് അപകടത്തിൽ മരിച്ച വിദ്യാർത്ഥിനി നിദ രക്ഷപ്പെട്ട അജ്നയെ ഏൽപ്പിച്ച നനഞ്ഞ കുടയും റൈറ്റിങ് പാടും ഓർമ്മകളും മാത്രം ബാക്കിയായിരിക്കുകയാണ്.
നനഞ്ഞ കുട ബാഗിൽ വെക്കാൻ ഇടമില്ലെന്ന് പറഞ്ഞ് നിദ അജ്നയെ ഏൽപ്പിച്ചു. എങ്കിൽ റൈറ്റിങ് ബോർഡും കൂടി പിടിക്കാൻ റിദ അജ്നയോട് ആവശ്യപ്പെടുകയും ചെയ്തു.അജ്നയുടെ പെൻസിൽ ബോക്സ് നിദയുടെ ബാഗിലായിരുന്നു. വീട്ടിലെത്തിയ ശേഷം തരാമെന്നും പറഞ്ഞ് നടക്കുകയായിരുന്നു കൂട്ടുകാരികൾ. അതിനിടിയിലാണ് അപകടം അവരെ കവർന്നെടുത്തത്.
മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വണ്ടി വരുന്നുണ്ടായിരുന്നു. പാലക്കാട് ഭാഗത്ത് നിന്ന് മറ്റൊരു വണ്ടിയും വരുന്നത് കണ്ടു. മണ്ണാര്‍ക്കാടില്‍ നിന്ന് വന്ന ലോറി സ്പീഡിലാണ് വന്നത്.ഈ ലോറി ഞങ്ങളുടെ മുന്നില്‍ എത്തി ചെരിഞ്ഞു. പാലക്കാട് നിന്ന് വന്ന ലോറി ഈ ലോറിക്ക് പിന്നിലിടിച്ച് കൂട്ടുകാരികളുടെ മേലേയ്ക്ക് വീണു.പിന്നിൽ നിന്ന് വാഹനം വരുന്നത് ഞാന്‍ കണ്ടില്ല. എന്റെ വശത്തു കൂടെയാണ് ലോറി പോയത്. ഞാന്‍ ചാടിയപ്പോള്‍ ഒരു കുഴിയില്‍ വീണു.
ഞങ്ങള്‍ ഒരുമിച്ചാണ് എപ്പോഴും സ്‌കൂളിലേക്ക് പോകുകയും വരികയും ചെയ്യുക. എപ്പോഴും ഒരുമിച്ചാണ്. എന്റെ പുസ്തകങ്ങളെല്ലാം അവരുടെ കയ്യിലാണ്. എന്റെ കയ്യിലുള്ളത് അവരുടെ പുസ്തകമാണ്’, അജ്‌ന പറഞ്ഞു.





