Ernakulam

മഞ്ഞപ്പിത്തം പടരുന്നു; 324 ദിവസത്തിനിടെ 722 പേര്‍ക്ക്, എറണാകുളം ജില്ലയില്‍ പ്രതിരോധം കർശനമാക്കി ആരോഗ്യവകുപ്പ്

Please complete the required fields.




എറണാകുളം: ജില്ലയിൽ മഞ്ഞപ്പിത്ത രോഗബാധ കൂടി വരുന്ന സാഹചര്യത്തിൽ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഈ വർഷം നവംബർ 20 വരെയുള്ള 324 ദിവസങ്ങളിൽ ജില്ലയിൽ 722 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് വിദ​ഗ്ധർ സൂചിപ്പിക്കുന്നു. പ്രതിദിനം ശരാശരി 2 കേസുകൾ വരെ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം നവംബർ 10 വരെ എറണാകുളത്ത് 142 സാധ്യതയുള്ള കേസുകൾ രേഖപ്പെടുത്തിയിരുന്നുവെങ്കിലും 10 മഞ്ഞപ്പിത്ത കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഈ വർഷം ഇതുവരെ എട്ട് പേരാണ് രോഗം ബാധിച്ച് മരിച്ചത്.കാലാവസ്ഥാ വ്യതിയാനവും വർദ്ധനവിന് കാരണമായതായി ആരോഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം സംസ്ഥാനത്തുടനീളം വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകൾ കൂടുതലാണ്. വ്യക്തിഗത ശുചിത്വം പാലിക്കുക മാത്രമാണ് അണുബാധ പടരാതിരിക്കാനുള്ള ഏക പരിഹാരം. അണുബാധയ്‌ക്കെതിരായ വാക്‌സിൻ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

സാധാരണയായി മഴക്കാലത്തിന് ശേഷം കിണറുകൾ മലിനമാകുന്നത് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നു. കേസുകൾ ഇനിയും ഉയരാം. മഴക്കാലത്ത് കേസുകൾ കുറയുകയും മെയ് മാസത്തിൽ അത് ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്യും. വേനൽ അടുക്കുമ്പോൾ ജലസ്രോതസ്സുകൾ വറ്റിവരളുന്നു. ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് താമസക്കാർ ഒറ്റ കിണറിൽ നിന്ന് വെള്ളം പങ്കിടുന്ന പ്രദേശങ്ങളിൽ നിന്നാണ്.ജലസ്രോതസ്സുകളിൽ മലിനജല മാലിന്യങ്ങൾ എത്തുകയും വൈറസ് മാസങ്ങളോളം ജീവനോടെ തുടരുകയും ചെയ്യുന്നതിനാൽ മഞ്ഞപ്പിത്തം ഉണ്ടാകുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ മലിനജല സംസ്കരണം വ്യാപകമായി നടക്കുന്നില്ല.മലിനജലം അനധികൃതമായി തള്ളുന്നത് ദോഷകരമായ വൈറസുകളും ബാക്ടീരിയകളും പ്രകൃതിദത്ത ജലാശയങ്ങളിൽ പ്രവേശിക്കുന്നു.

‘തിളപ്പിച്ചതോ അരിച്ചെടുത്തതോ ആയ വെള്ളം മാത്രമേ കുടിക്കാവൂ. കിണറുകളിൽ നിന്ന് നേരിട്ട് കുടിക്കരുത്’ ഐഎംഎ റിസർച്ച് സെൽ ചെയർമാൻ ഡോ രാജീവ് ജയദേവൻ പറഞ്ഞു.കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ്). മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്.

Related Articles

Back to top button