
സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാർ വധക്കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ തിരുവല്ലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഗൂഢാലോചനയെപ്പറ്റി വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
കൃത്യത്തിന് ശേഷം ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കേസിൽ പ്രതി ചേർക്കും. അഞ്ചാം പ്രതി വിഷ്ണു കുമാറിന്റേതെന്ന് സംശയിക്കുന്ന കൊലപാതക വിവരങ്ങൾ സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. ക്വട്ടേഷൻ നേതാക്കളുടെ ഇടപെടലും കൃത്യമായ ആസൂത്രണവും ഉണ്ടായെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖയുടെ ആധികാരികത പൊലീസ് പരിശോധിക്കുന്നുണ്ട്. തിരുവല്ല, ചങ്ങനാശേരി, കോട്ടയം മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘങ്ങൾ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സന്ദീപിനെ അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവുമാണ് കൊലപാതകത്തിന് പ്രേരണയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.





