പാർട്ടിമാറിയ വനിതാ കൗൺസിലർക്ക് നേരെ ആക്രമണം; ചെരിപ്പുമാല അണിയിക്കാൻ ശ്രമിച്ച് എൽ ഡി എഫ് കൗൺസിലർമാർ

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ആർജെഡിയിൽ നിന്നും രാജിവെച്ച് മുസ്ലീം ലീഗിലേക്ക് പോയ വനിതാ കൗൺസിലറെ ചെരിപ്പുമാല അണിയിക്കാൻ ശ്രമിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ.തിങ്കളാഴ്ച നടന്ന ഫറോക്ക് മുൻസിപ്പൽ കൗൺസിൽ യോഗത്തിനിടെയായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ഒക്ടോബർ ഇരുപത്തിയഞ്ചിനാണ് ഫറോക്ക് മുനിസിപ്പാലിറ്റി 14-ാം ഡിവിഷനിലെ കുന്നത്തുമോട്ട കൗൺസിലറായ ഷനൂബിയ ആർ.ജെ.ഡി വിട്ട് ലീഗിൽ ചേർന്നത്. ഇതിന് ശേഷം നടന്ന ആദ്യ കൗൺസിൽ യോഗത്തിലാണ് ചെരിപ്പുമാല അണിയിക്കാൻ ശ്രമം.ഷനൂബിയ കൗൺസിൽ ഹാളിലേക്ക് കയറിപ്പോൾ മുദ്രാവാക്യം വിളിച്ചെത്തിയ എൽഡിഎഫ് കൗൺസിലർമാർ ചെരിപ്പുമാല അണിയിക്കാൻ ശ്രമിക്കുകയായിരുന്നു.ഇതിനെ യുഡിഎഫ് കൗൺസിലർമാർ പ്രതിരോധിച്ചതോടെ കൗൺസിൽ ഹാളിൽ കയ്യാങ്കളിയായി. പാർട്ടി മാറിയ ശേഷം വീടിന് നേരെ അക്രമം നടന്നെന്നും വഴിയിലൂടെ നടന്ന് പോകുമ്പോൾ പോലും എൽഡിഎഫ് പ്രവർത്തകർ അപമാനിക്കാറുണ്ടെന്ന് ഷനൂബിയ പറഞ്ഞു.
ഏതാനും ദിവസങ്ങൾ മുമ്പ് അർധരാത്രി ഷനൂബിയയുടെ വീടിന് നേര അക്രമണം ഉണ്ടായിരുന്നു. അജ്ഞാതർ കരിങ്കൽ ചീളുകൾ വീടിന് നേരെ എറിഞ്ഞതിനെ തുടർന്ന് വീടിന്റെ ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.





