Ernakulam

പോരാട്ട വിജയം; വൈകിയെത്തിയ നീതിയിൽ സന്തോഷമുണ്ട് – ഷിബിന്റെ കുടുംബം

Please complete the required fields.




കൊച്ചി: ഷിബിൻ വധക്കേസിൽ കാത്തിരുന്ന നീതി പത്ത് വർഷമെത്തുമ്പോൾ ലഭിച്ചത് പാർട്ടി കുടുംബത്തെ ചേർത്ത് നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണെന്നും വൈകിയാണെങ്കിലും സന്തോഷം ഉണ്ടെന്ന് ഷിബിന്റെ പിതാവ് സി.കെ ഭാസ്കരൻ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

ഷിബിൻ വധക്കേസിൽ ഇന്ന് ഹൈക്കോടതി വിധി പറയുമ്പോൾ സിപിഐഎം നേതാക്കൾക്കും അഭിഭാഷകർക്കും ഒപ്പം ഭാസ്‌ക്കരനും കുടുംബവും ഹൈക്കോടതിയിൽ ഉണ്ടായിരുന്നു. സ്വന്തം സഹോദരനെ കൊലപ്പെടുത്തിയവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയിൽ ആഹ്ലാദം ഉണ്ടെന്ന് ഷിബിന്റെ ഇളയ സഹോദരൻ ഷിജിനും പറഞ്ഞു.
ഷിജിന്റെ അമ്മ അനിത, സിപിഐഎം നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തു, ഏരിയാ കമ്മറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, എ മോഹൻദാസ് എന്നിവരും ഹൈക്കോടതിയിൽ എത്തിയിരുന്നു.

സംസ്ഥാന സർക്കാർ നിയോഗിച്ച അഭിഭാഷകൻ നാസർ, അഡ്വ: പി വിശ്വൻ, അഡ്വ: അരുൺ കുമാർ, അഡ്വ: പി രാഹുൽ രാജ്, അഡ്വ: പൂജ എന്നിവർ വർഷങ്ങളായി തുടർന്ന നിയമ പോരാട്ടമാണ് ഒടുവിൽ വിജയം കണ്ടത്.സംസ്ഥാന സർക്കാരും ഷിബിന്റെ കുടുംബവും അക്രമത്തിൽ ഷിബിനോടൊപ്പം പരിക്കേറ്റവരും നൽകിയ അപ്പീൽ ശരി വെച്ചാണ് 1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയത്.കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. ഈ മാസം 15ന് ശിക്ഷ വിധിക്കും. ശിക്ഷ വിധിക്കുന്ന ദിവസം പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

2015 ജനുവരി 22ന് രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. സംഭവ ദിവസം രാത്രി രാഷ്ട്രീയ വിരോധത്താല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഷിബിനെ കൊലപ്പെടുത്തുകയായിരുന്നു.
ഒന്നുമുതല്‍ 11വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും 12 മുതല്‍ 17വരെ പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരുമാണ്.66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് പൊലീസ് സമർപ്പിച്ചിരുന്നത്.

കേസിലെ മൂന്നാം പ്രതി അസ്‌ലം പിന്നീട്‌ കൊല്ലപ്പെട്ടിരുന്നു.

Related Articles

Back to top button