
അതിവേഗ റെയിൽ പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ രൂപകൽപ്പനയ്ക്ക് കരാർ നൽകി. എൽ.കെ.റ്റി എഞ്ചിനീയറിംഗിനാണ് കരാർ നൽകിയത്. പത്ത് സ്റ്റേഷനുകൾ രൂപ കൽപ്പന ചെയ്യാൻ 53 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്.
കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാലു മണിക്കൂറിൽ എത്തിച്ചേരാൻ കഴിയുന്ന റെയിൽവേ പദ്ധതിയാണ് കാസർഗോഡ് -തിരുവനന്തപുരം അർധ അതിവേഗ പാതയായ സിൽവർവൈൻ. നിലവിലെ തീവണ്ടി യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള ബദൽ മാർഗമുണ്ടാക്കുന്നതിനും സംസ്ഥാനത്തെ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുമാണ് സിൽവർലൈൻ ആവിഷ്‌കരിച്ചിരിക്കുന്നത്. പതിനൊന്ന് സ്റ്റേഷനുകളാണ് സിൽവർലൈൻ പദ്ധതിക്കുള്ളത്.
അതേസമയം കെ റെയില്‍ പദ്ധതി നടത്തിപ്പിലെ എതിര്‍പ്പ് പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്. പദ്ധതി സംസ്ഥാനത്തിന് സാമ്പത്തികമായി പ്രയോജനം ചെയ്യുന്നതല്ല എന്നാണ് യുഡിഎഫ് നിലപാട്. പാരിസ്ഥിതിക ആഘാതപഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നതെന്നാണ് യുഡിഎഫ് ആരോപണം. പദ്ധതി സുതാര്യമല്ലെന്നും ആനുപാതിക ഗുണം ലഭിക്കില്ലെന്നും പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് നിയമം ലംഘിച്ചാണെന്നുമാണ് ആരോപണം.
കെ റെയിൽ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതിയാണിത്. ഒരുലക്ഷം കോടിയിൽ അധികം ചെലവിട്ട് ഈ പദ്ധതി നടപ്പാക്കാൻ ആണ് സർക്കാർ ലക്ഷ്യം. പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. പദ്ധതിക്ക് പിന്നിൽ ഭീമമായ അഴിമതിക്ക് കളം ഒരുങ്ങുകയാണ്. പദ്ധതിയുടെ പേരിൽ കോടികൾ കമ്മിഷൻ പറ്റാൻ ആണ് ശ്രമം. അഴിമതിയാണ് ലക്ഷ്യം. പദ്ധതിക്ക് വേണ്ടി വരുന്ന വായ്പ, അതിന്റെ മാനദണ്ഡങ്ങൾ, പലിശ, കൺസൾട്ടൻസി എന്നിവയെ കുറിച്ച് ഒരു വ്യക്തതയും സർക്കാരിന് ഇല്ല.പിണറായി ദുരഭിമാനം വെടിയണം. തെറ്റ് തിരുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.





