
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെയാണ് ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഈ സെല്ലിൽ അന്തേവാസികൾ തമ്മിൽ അടിപിടി ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
രാവിലെ അഞ്ചരയോടെ സെല്ലിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് ജിയറാം ജിലോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിക്കും എട്ടിനും ഇടയിൽ സെല്ലിൽ അന്തേവാസികൾ തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്ന് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ സി രമേശൻ മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവിനെ തേടി തലശ്ശേരിയിൽ എത്തിയ ജിയറാം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 28നാണ് പൊലീസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം പരിശോധനക്കായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.





