
ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകുന്നേരം 3.30നു നടക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുമ്പോൾ രാത്രി 7.30ന് പഞ്ചാബും മുംബൈയും ഏറ്റുമുട്ടും. ആദ്യ കളി ലക്നൗവിലും രണ്ടാം മത്സരം പഞ്ചാബിലും നടക്കും.
റോയൽ ചലഞ്ചേഴ്സിനെതിരെ 127 റൺസ് പിന്തുടരാൻ കഴിയാതെ പോയെന്ന ഞെട്ടലിലാണ് ലക്നൗ ഇന്നിറങ്ങുക. ഹോം ഗ്രൗണ്ടിൽ മുൻപ് 136 പിന്തുടർന്ന് വിജയിക്കുന്നതിലും ലക്നൗ പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ ഇന്ന് ഹോം ഗ്രൗണ്ടിൽ വിജയിക്കേണ്ടത് ലക്നൗവിന് അനിവാര്യമാണ്. സ്ലോ പിച്ചിൽ വിസ്ഫോടനാത്‌മക ബാറ്റിംഗ് നിര തകർന്നടിയുന്നു. കെഎൽ രാഹുൽ ഒഴികെ ബാക്കിയാർക്കും പിച്ചുമായി ഇണങ്ങിച്ചേരാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ രാഹുൽ ഇന്ന് കളിക്കുമോ എന്ന് സംശയമാണ്. രാഹുൽ പുറത്തിരുന്നാൽ അത് ലക്നൗവിന് വലിയ തിരിച്ചടിയാവും. രാഹുൽ പുറത്തിരുന്നാൽ ക്വിൻ്റൺ ഡികോക്ക് കളിക്കും. നവീനുൽ ഹഖിനു പകരം ആവേശ് ഖാനും ടീമിലെത്തും. ഗൗതം, ബിഷ്ണോയ്, മിശ്ര എന്നീ സ്പിന്നർമാരുടെ പ്രകടനം മത്സരഫലത്തെ സ്വാധീനിക്കും.
പഞ്ചാബ് കിംഗ്സിനെതിരെ അവസാന പന്തിൽ പരാജയപ്പെട്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് എത്തുന്നത്. ലക്നൗവിലെ പിച്ചിൽ ചെന്നൈ സ്പിന്നർമാർ നേട്ടമുണ്ടാക്കും. രവീന്ദ്ര ജഡേജ, മഹീഷ് തീക്ഷണ, മൊയീൻ അലി എന്നിവരുടെ റോൾ നിർണായകമാവും. ടീമിൽ മാറ്റമുണ്ടാവില്ല.
രണ്ടാം മത്സരത്തിൽ നേരെ വിപരീത പിച്ചാണുള്ളത്. ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ രണ്ട് ടീമുകളും ചേർന്ന് ഈ ഗ്രൗണ്ടിൽ ആകെ സ്കോർ ചെയ്തത് 458 റൺസാണ്. മുംബൈ ഇന്ത്യൻസിൻ്റെ താരതമ്യേന ദുർബലമായ ബൗളിംഗ് നിര ഇന്ന് വിയർക്കും. 212 റൺസ് പിന്തുടർന്ന് രാജസ്ഥാൻ റോയൽസിനെ തോല്പിച്ചതിൻ്റെ ആത്‌മവിശ്വാസത്തിലാണ് മുംബൈ ഇറങ്ങുക. ടീമിൽ മാറ്റമുണ്ടായേക്കില്ല.
കരുത്തരായ ചെന്നൈയ്ക്കെതിരെ 200 റൺസ് പിന്തുടർന്ന് വിജയിച്ചതിനാൽ പഞ്ചാബും ആത്‌മവിശ്വാസത്തിലാണ്. പ്രഭ്സിമ്രാൻ സിംഗിൻ്റെ ഫോം അവർക്ക് വലിയ കരുത്താണ്. ലിയാം ലിവിങ്ങ്സ്റ്റണിനെ വരവും അവരുടെ കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. ബൗളിംഗ് നിര അത്ര ഫലപ്രദമാവുന്നില്ലെന്നതാണ് തിരിച്ചടി. ടീമിൽ മാറ്റമുണ്ടാവില്ല.





