
തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ്, ഗ്ളൗസ്, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റർ അടക്കമുള്ള സാധനങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അസാധാരണ സാഹചര്യത്തെ നേരിടാന്‍ അസാധാരണ നടപടി വേണ്ടി വന്നു. അതിനെ അഴിമതിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചത്.
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ ഉന്നയിക്കാന്‍ അനുവദിക്കാത്തതിന്‍റെ പേരില്‍ പ്രതിപക്ഷം ഇന്ന് സഭ ബഹിഷ്കരിക്കരിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ നന്ദി പ്രമേയ ചര്‍ച്ചക്ക് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി കൊവിഡ് കാലത്തെ അമിത ചിലവിനെ ന്യായീകരിച്ചത്. അസാധാരണ സാഹചര്യത്തില്‍ ആവശ്യകതയും, ഗുണനിലവാരവും കണക്കിലെടുത്ത് ഉയര്‍ന്ന വിലക്ക് പര്‍ച്ചേസ് നടത്തിയിട്ടുണ്ട്. സാഹചര്യം മാറി, കുറഞ്ഞ വിലക്ക് ഉപകരണങ്ങള്‍ ലഭ്യമായപ്പോള്‍, പഴയ കരാറുകള്‍ റദ്ദാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്ന ”കൊവിഡ് കാലത്തെ പർച്ചേസ് കൊള്ള” നിയമസഭയിലെ നന്ദിപ്രമേയ ചര്‍ച്ചക്കിടെ പ്രതിപക്ഷം ഇന്നലെ ശക്തമായി ഉന്നയിച്ചിരുന്നു. പിപിഇ കിറ്റും, ഗ്ളൗസും, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുമടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങിയതിലെ കോടിക്കണക്കിന് രൂപയുടെ അഴമിതി വിവരങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തന്നെ ഈ ആരോപണം ഉന്നയിച്ചതാണെന്നും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ വിശദീകരണം നല്‍കിയതാണെന്നുമാണ് വിഷയത്തിൽ മന്ത്രി വീണ ജോര്‍ജിന്റെ വിശദീകരണം. എന്നാല്‍ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
കൊവിഡ് പർച്ചേസ് അഴിമതി സംബന്ധിച്ച് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ അന്വേഷണം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും, ധനമന്ത്രി കെ,എന്‍,ബാലഗോപാലും നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി തന്നെ അമിത ചിലവിനെ ന്യായീകരിക്കുമ്പോൾ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ ഭാവി എന്താകുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.





