
വൈത്തിരി: വയനാട് ചുരത്തിന് ബൈപാസ് റോഡായി കണ്ടെത്തിയ നിർദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ് നിർമാണത്തിൽ അധികൃതരുടെ അനാസ്ഥക്കെതിരെ ജനകീയ സമരവുമായി ആക്ഷൻ കമ്മിറ്റി രംഗത്തെത്തി. നിർദിഷ്ട പാതക്കുവേണ്ടി കണ്ടെത്തിയ വനഭൂമിയിലൂടെ ജനകീയ പങ്കാളിത്തത്തോടെ വയനാട് ചുരം ആക്ഷൻ കമ്മിറ്റി റോഡ് വെടി തെളിക്കാൻ ഒരുങ്ങുന്നു.
ഫെബ്രുവരി 27ന് രാഷ്ട്രീയ, സാമൂഹിക സംഘടനകളുമായി ഒത്തുചേർന്ന് തളിപ്പുഴയിൽനിന്നും തുടങ്ങുന്ന റോഡ് വെട്ടൽ സമരത്തിൽ വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കൾ സംബന്ധിക്കും എന്നും ചുരം ആക്ഷൻ കമ്മിറ്റി നേതാക്കൾ പത്രക്കുറിപ്പിൽ പറഞ്ഞു. ഇതിന്റെ മുന്നോടിയായി പ്രാദേശിക തലത്തിൽ ജനകീയ കൺവെൻഷനുകളും പ്രചാരണ ജാഥകളും സംഘടിപ്പിക്കാനും ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. 50 വർഷത്തോളം പഴക്കമുള്ള ബൈപാസ് റോഡിന്റെ ആവശ്യകതയിൽ ജനപ്രതിനിധികൾ കാണിക്കുന്ന അലംഭാവത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.
തളിപ്പുഴയിൽ ചേർന്ന യോഗത്തിൽ കമ്മിറ്റി പ്രസിഡന്റ് വി.കെ. ഉസൈൻ കുട്ടി അധ്യക്ഷത വഹിച്ചു. ജോണി പാറ്റാനി (വയനാട് ചേംബർ ഓഫ് കോമേഴ്സ്), മൊഈ മുട്ടായി (ചുരം സംരക്ഷണ സമിതി), ചിപ്പിലിത്തോട് സെയ്ത് തളിപ്പുഴ (വയനാട് ടൂറിസം അസോസിയേഷൻ), കമ്മിറ്റി ഭാരവാഹികളായ ടി.ആർ.ഒ. കുട്ടൻ, പി.സി. തോമസ്, പി.കെ. സുകുമാരൻ, ഷാജഹാൻ, കെ.എ. വർഗീസ്, ജസ്റ്റിൻ ജോസ് എന്നിവർ സംസാരിച്ചു.





