5000ത്തിനും 10000 ഭൂരിപക്ഷത്തിന് ഞാൻ ജയിക്കും; വട്ടിയൂര്‍ക്കാവിൻ്റെ മണ്ണ് ചതിക്കില്ല, വോട്ടർമാരെ വിശ്വാസമാണ്’-കെ മുരളീധരന്‍

തിരുവനന്തപുരം: ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. യുഡിഎഫിന് ശുഭപ്രതീക്ഷയുണ്ടെന്നും ക്യാപ്റ്റന്‍ പ്രയോഗം മുതല്‍ മുഖ്യന്റെ പല പ്രയോഗങ്ങളും യുഡിഎഫിന് അനുകൂലമായെന്നും കെ മുരളീധരന്‍ പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും യുഡിഎഫ്- എല്‍ഡിഎഫ് മത്സരമാണ് മണ്ഡലത്തില്‍ നടന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. ‘വട്ടിയൂര്‍ക്കാവില്‍ അടിയൊഴുക്കൊന്നുമില്ല. വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരെ എനിക്ക് വിശ്വാസമാണ്. ആ മണ്ണ് ചതിക്കില്ല. എല്ലാ സഭകളുടെയും വോട്ട് യുഡിഎഫിന് കിട്ടിയിട്ടുണ്ട്’: കെ മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രി ആരായിരിക്കും എന്ന ചര്‍ച്ചയിലേക്ക് അനാവശ്യമായി പോയി ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്നും കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിന് ചില മാനദണ്ഡങ്ങളുണ്ടെന്നും മുഖ്യമന്ത്രി ചര്‍ച്ച ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൊണാലിസയുടെ വിവാഹം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എം വി ഗോവിന്ദന്‍ എടുത്തുചാടിയതായിരിക്കുമെന്നും നാല് വോട്ടിന് വേണ്ടി ഇത്തരം എടുത്തുചാട്ടങ്ങള്‍ പാടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
ബിജെപി നേതാക്കളായ പി സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും വിമര്‍ശനത്തിനും കെ മുരളീധരന്‍ മറുപടി നല്‍കി. ബിജെപി കേരളത്തിന് പുറത്ത് ആ സമുദായത്തോട് വെച്ചു പുലര്‍ത്തുന്ന നിലപാട് കേരളത്തിലും കാണിക്കുകയാണെന്നും വോട്ട് കിട്ടാത്തതിന് സമുദായങ്ങളെ പറയരുതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് കിട്ടിയില്ല എന്ന് പറഞ്ഞ് എല്ലാ സമുദായങ്ങളെയും തളളിപ്പറയുന്നത് ശരിയാണോ എന്ന് ചോദിച്ച മുരളീധരന്‍, എല്ലാ സമുദായങ്ങളുടെയും വോട്ട് യുഡിഎഫിന് ലഭിച്ചെന്നും പറഞ്ഞു.





