
കോഴിക്കോട് : കുറ്റിച്ചിറക്കുളത്തിൽ ഒരു സുരക്ഷാമുന്നറിയിപ്പും സ്ഥാപിക്കാത്തതുകാരണം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചതായി പരാതിയുയർന്ന സാഹചര്യത്തിൽ കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി വിശദമായ അന്വേഷണംനടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശംനൽകി.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഓഗസ്റ്റിൽനടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മഴക്കാലമായതിനാൽ കുളത്തിൽ മൂന്നാൾപ്പൊക്കത്തിൽ വെള്ളമുണ്ട്. കുളിക്കാനും നീന്തൽ പരിശീലനത്തിനുമായി ആളുകളെത്തുന്ന ഇവിടെ സുരക്ഷാ ഉപകരണങ്ങളോ മുന്നറിയിപ്പ് ബോർഡോ ഇല്ല.വെള്ളത്തിൽവീണാൽ രക്ഷപ്പെടുത്താനാവശ്യമായ ഉപകരണങ്ങൾ മുൻപുണ്ടായിരുന്നെങ്കിലും നഷ്ടമായതായി മനസ്സിലാക്കുന്നു.
കുളം നവീകരിച്ചതോടെ ഒട്ടേറെയാളുകൾ ഇവിടെയെത്തുന്നുണ്ട്. കുളത്തിന്റെ സ്വഭാവം മനസ്സിലാക്കാത്തവർ കുളത്തിലിറങ്ങുന്നത് പതിവാണ്. ലൈറ്റുകൾ കേടായി കത്താത്തനിലയിലാണ്. കഴിഞ്ഞദിവസം ടി.ടി. യഹിയ എന്ന വിദ്യാർഥിയാണ് ഇവിടെ മുങ്ങിമരിച്ചത്. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.





