ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയില്ല; വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കേറ്റ പരിക്ക് മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ചിക്കമഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.ഉയരത്തിൽ നിന്ന് വീണപ്പോൾ തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ ആഘാതമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. വീഴ്ചയുടെ ആഘാതത്തിൽ ശരീരത്തിലുടനീളം പരിക്കുകളുണ്ടെന്നും പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മുകളിൽ നിന്ന് താഴേക്ക് പതിക്കുന്നതിനിടെ പാറകളിലും മരങ്ങളിലും തട്ടിയാണ് ശരീരത്തിൽ മുറിവുകളുണ്ടായതെന്നും ഇതൊരു സാധാരണ അപകടമരണമാണെന്നും റിപ്പോർട്ട് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മാണിക്യധാര വെള്ളച്ചാട്ടത്തിന് താഴെ 1500 അടി താഴ്ചയിൽ മരത്തിൽ കുടുങ്ങിയ നിലയിലാണ് ഡ്രോൺ പരിശോധനയിലൂടെ മൃതദേഹം കണ്ടെത്തിയത്.ദുർഘടമായ ഭൂപ്രകൃതി കാരണം മൃതദേഹം പുറത്തെടുക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. മരണത്തിൽ നേരത്തെ കുടുംബം ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നെങ്കിലും ശാസ്ത്രീയമായ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിലവിലെ അന്വേഷണത്തിൽ അവർ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്‌കരിക്കും.





