ചോദ്യപേപ്പർ വിവാദം, കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ രാജിവയ്ക്കും, തീരുമാനം ഗവർണർ നിലപാട് കടുപ്പിച്ചതോടെ

കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് പരീക്ഷാ കൺട്രോളർ പുറത്തേക്ക്. കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ പി ജെ വിൻസന്റെ രാജിവയ്ക്കുമെന്ന് ഉറപ്പായി. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഇന്ന് രാജിക്കത്ത് വൈസ് ചാൻസിലർക്ക് കൈമാറും.
യൂണിവേഴ്സിറ്റി ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്ന നിലപാട് ഗവർണർ കടുപ്പിച്ചതോടെയാണ് പരീക്ഷാ കൺട്രോളറുടെ രാജിയെന്ന തീരുമാനത്തിലേക്കെത്തിയത്. സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യപ്പേപ്പറാണ് 2020 തിലെതിന് സമാനമായി ആവർത്തിക്കപ്പെട്ടത്. കഴിഞ്ഞ കൊല്ലത്തെ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് വർഷം മാത്രം മാറ്റിയാണ് പരീക്ഷ നടത്തിയത്. വിവാദമായതോടെ സർവകലാശാല പരീക്ഷകൾ റദ്ദാക്കി.
ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവം പഠിക്കാൻ അന്വേഷണ കമ്മീഷനെയും നിയോഗിച്ചു. പരീക്ഷാ ചോദ്യപ്പേപ്പർ തയ്യാറാക്കിയ അധ്യാപകർക്കെതിരെ അന്വേഷണവും നടക്കുകയാണ്.





