Sports

വനിതാ ഏഷ്യാ കപ്പ്: യുഎഇയെ 104 റൺസിനു തകർത്ത് ഇന്ത്യ ഒന്നാമത്

Please complete the required fields.




വനിതാ ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ ഇന്ത്യക്ക് 104 റൺസ് വിജയം. ഇന്ത്യ മുന്നോട്ടുവച്ച 179 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ യുഎഇയ്ക്ക് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 74 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി 75 റൺസെടുത്ത് പുറത്താവാതെ നിന്ന ജമീമ റോഡ്രിഗസാണ് കളിയിലെ താരം. ജയത്തോടെ ഇന്ത്യ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി.

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ യുഎഇയ്ക്ക് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായി. തീർത്ഥ സതീഷ് റണ്ണൗട്ടാവുമ്പോൾ സ്കോർ ബോർഡിൽ വെറും ഒരു റൺ. രാജേശ്വരി ഗെയ്ക്വാദ് എറിഞ്ഞ രണ്ടാം ഓവറിൽ ഇഷ ഒസയും (4) നടാഷ ചെരിയത്തും (0) പുറത്തായതോടെ യുഎഇ 3 വിക്കറ്റ് നഷ്ടത്തിൽ 5 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

നാലാം വിക്കറ്റിൽ കവിഷ എഗൊഡഗെയും ഖുഷി ശർമയും ചേർന്ന് ക്രീസിൽ ഉറച്ചെങ്കിലും ഒരിക്കൽ പോലും ആക്രമണ ത്വര കാണിക്കാത്തത് യുഎഇയ്ക്ക് തിരിച്ചടിയായി. ഇരുവരും ചേർന്ന് 58 റൺസ് കൂട്ടുകെട്ടുയർത്തി. 18ആം ഓവറിൽ ഖുഷി ശർമ (50 പന്തിൽ 29) മടങ്ങി. 54 പന്തിൽ 30 റൺസെടുത്ത കവിഷ പുറത്താവാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 178 റൺസാണ് നേടിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയെ നാലാം വിക്കറ്റിൽ ദീപ്തി ശർമയും ജമീമ റോഡ്രിഗസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും അർധസെഞ്ചുറി നേടി. പുറത്താവാതെ 75 റൺസ് നേടിയ ജമീമ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ദീപ്തി ശർമ 64 റൺസെടുത്തു.

ഹർമൻപ്രീത് കൗർ, രാധ യാദവ്, ഷഫാലി വർമ, മേഘ്ന സിംഗ് എന്നിവർക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച സ്മൃതി മന്ദന, പൂജ വസ്ട്രാക്കർ, സ്നേഹ് റാണ എന്നിവർക്കൊപ്പം രേണുക സിംഗും ടീമിലെത്തി. സ്മൃതിയാണ് ടീമിനെ നയിച്ചത്. ഓപ്പണിംഗിലും ഇന്ന് മാറ്റമുണ്ടായി. സബ്ബിനേനി മേഘ്നയ്ക്കൊപ്പം ഓപ്പൺ ചെയ്തത് റിച്ച ഘോഷ്. എന്നാൽ, നേരിട്ട ആദ്യ പന്തിൽ തന്നെ റിച്ചയും (0) കുറഞ്ഞ സ്കോറിന് സബ്ബിനേനി മേഘ്നയും (10) ഡയലൻ ഹേമലതയും (2) മടങ്ങിയതോടെ ഇന്ത്യ പതറി. പവർ പ്ലേയിൽ ഇന്ത്യ നേടിയത് വെറും 26 റൺസ്. പിന്നീടായിരുന്നു ജമീമയും ദീപ്തിയും ഒത്തുചേർന്നത്.

Related Articles

Leave a Reply

Back to top button