നാലാഞ്ചിറയിൽ തോക്കും വാളുമായി ഗുണ്ടാവിളയാട്ടം; നാല് യുവാക്കളെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേരെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു.
മൺവിള സ്വദേശി അനസ്, പാങ്ങപ്പാറ സ്വദേശികളായ അഫ്സൽ, അദ്വൈത്, ചാവടിമുക്ക് സ്വദേശി അബൂബക്കർ സിദിഖ് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ്റിപ്ര കുഴിവിള നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ അക്രമം അരങ്ങേറിയത്.
സംഘം ചേർന്ന് സ്ഥലത്തെത്തിയ പ്രതികൾ നാട്ടുകാരെ അസഭ്യം പറയുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത യുവാവിനെ പ്രതികൾ ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിക്കുകയും ക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
അക്രമത്തിന് പിന്നാലെ തോക്കും വാളും വീശി നാട്ടുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ പോലീസ് അതിവേഗം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.




